
ഇന്ത്യ-സൗദി യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന രീതിയിൽ എയർ ഇന്ത്യയും സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയും (Saudia) തമ്മിൽ കൈകോർക്കുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യോമബന്ധം വിപുലമാക്കുന്നതിന്റെ ഭാഗമായി ‘കോഡ്ഷെയർ’ കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്. ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ കരാർ പ്രകാരം യാത്രക്കാർക്ക് രണ്ട് വിമാനക്കമ്പനികളുടെയും സേവനങ്ങൾ ഒരൊറ്റ ടിക്കറ്റിലൂടെ പ്രയോജനപ്പെടുത്താൻ സാധിക്കും. ഇത് വിനോദസഞ്ചാര, ബിസിനസ് മേഖലകളിലെ യാത്രക്കാർക്കും പ്രവാസികൾക്കും വലിയ ആശ്വാസമാകും.
ഈ പങ്കാളിത്തത്തിലൂടെ കണക്ഷൻ വിമാനങ്ങൾക്കായി കാത്തിരിക്കുന്ന സമയം ഗണ്യമായി കുറയും എന്നതാണ് പ്രധാന നേട്ടം. പുറപ്പെടുന്ന വിമാനത്താവളത്തിൽ നൽകുന്ന ബാഗേജ് ഇടയ്ക്ക് മാറ്റേണ്ടതില്ലാതെ നേരിട്ട് അവസാന ലക്ഷ്യസ്ഥാനത്ത് എത്തുന്ന സൗകര്യവും യാത്രക്കാർക്ക് ലഭിക്കും. മുംബൈ, ഡൽഹി എന്നിവ വഴി കൊച്ചി, ബെംഗളൂരു, ചെന്നൈ തുടങ്ങി 15-ലധികം ഇന്ത്യൻ നഗരങ്ങളിലേക്ക് സൗദിയിൽ നിന്നുള്ള യാത്രക്കാർക്ക് എളുപ്പത്തിൽ കണക്ഷൻ ഫ്ലൈറ്റുകൾ ലഭിക്കും. അതുപോലെ ജിദ്ദയിലോ റിയാദിലോ എത്തുന്ന എയർ ഇന്ത്യ യാത്രക്കാർക്ക് അവിടെ നിന്ന് ദമ്മാം, മദീന, അബഹ തുടങ്ങിയ നഗരങ്ങളിലേക്ക് സൗദിയ വഴി തുടർയാത്ര ചെയ്യാനും സാധിക്കും.
Also Read: ദുബായ് മെട്രോയുടെ മുഖച്ഛായ മാറുന്നു; ബുർജ് ഖലീഫ-ദുബായ് മാൾ സ്റ്റേഷൻ ഇനി കൂടുതൽ വികസിപ്പിക്കും
ഇന്ത്യയിൽ ആറ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള തങ്ങൾക്ക് ഈ കരാർ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് സൗദി ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഉമർ പറഞ്ഞു. സൗദി സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇ-വിസ, വിസ ഓൺ അറൈവൽ സൗകര്യങ്ങൾ നിലവിലുള്ളത് പുതിയ കരാറുമായി ചേരുമ്പോൾ യാത്ര കൂടുതൽ സുഗമമാകും. എയർ ഇന്ത്യയുടെ ആഗോള ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണമെന്നും, വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇത് ഏറെ ഗുണകരമാകുമെന്നും എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൺ വ്യക്തമാക്കി.
The post ഇന്ത്യ-സൗദി യാത്ര സുഗമമാകും; എയർ ഇന്ത്യയും സൗദിയയും ‘കോഡ്ഷെയർ’ കരാറിൽ ഒപ്പുവെച്ചു appeared first on Express Kerala.



