
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നടത്തിയ കടന്നാക്രമണങ്ങളിൽ സതീശനെ പിന്തുണച്ച് കെ. മുരളീധരൻ രംഗത്തെത്തി. വി.ഡി സതീശന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും ആര് വിമർശിച്ചാലും അതിനെ എതിർക്കുമെന്നും മുരളീധരൻ കൊച്ചിയിൽ പറഞ്ഞു.
സിപിഎമ്മിനെതിരെ മുരളീധരൻ
സിപിഎം പരിപൂർണമായ സംഘപരിവാർ അവസ്ഥയിലേക്ക് മാറിയതിന്റെ തെളിവാണ് മന്ത്രി സജി ചെറിയാന്റെ വാക്കുകളെന്ന് മുരളീധരൻ ആരോപിച്ചു. ബിജെപി പോലും പറയാത്ത കാര്യങ്ങളാണ് സിപിഎം പറയുന്നത്. സാമുദായിക സംഘടനകളുടെ ഐക്യത്തെ കോൺഗ്രസ് എതിർക്കില്ല. എന്നാൽ ചെന്നിത്തലയോ സതീശനോ കെ.സി വേണുഗോപാലോ ആരുമാകട്ടെ, നേതാക്കൾക്കെതിരെ ആക്രമണം ഉണ്ടായാൽ പാർട്ടി പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമുദായ നേതാക്കളെ സന്ദർശിക്കുന്നതിനെ ‘തിണ്ണ നിരങ്ങുക’ എന്ന് ആരും വിശേഷിപ്പിക്കാറില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Also Read: തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റി; സജി ചെറിയാന് മറുപടിയുമായി പി.എം.എ സലാം
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുമെന്ന് സണ്ണി ജോസഫ്
വി.ഡി സതീശനെതിരായ പരാമർശങ്ങളിൽ സമുദായ സംഘടനകളുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നാണ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നു. കോൺഗ്രസിനെതിരെ എൻഎസ്എസ് ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തികൾ തമ്മിലുള്ള തർക്കമായി മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സമുദായ സംഘടനകളുമായി സൗഹൃദത്തിൽ പോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
The post വി.ഡി സതീശന് പൂർണ പിന്തുണയുമായി കെ. മുരളീധരൻ; സമുദായ നേതാക്കളുടെ വിമർശനത്തിൽ പോര് മുറുകുന്നു appeared first on Express Kerala.



