
പടന്ന: കടുത്ത ശാരീരിക വേദനകൾക്കിടയിലും കലയെ നെഞ്ചിലേറ്റുന്ന സിയ ഫാത്തിമയ്ക്ക് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയ സർക്കാരിന് വിസ്മയിപ്പിക്കുന്ന രീതിയിൽ നന്ദി പറഞ്ഞ് സഹപാഠികൾ. പടന്ന വികെപികെഎച്ച്എംഎംആർ വിഎച്ച്എസ്എസ് സ്കൂൾ മൈതാനത്ത് നൂറുകണക്കിന് വിദ്യാർത്ഥികൾ ഒത്തുചേർന്ന് ‘നന്ദി’ എന്ന കൂറ്റൻ അക്ഷരമാല തീർത്താണ് ചരിത്രപരമായ ആ തീരുമാനത്തിന് കടപ്പാട് രേഖപ്പെടുത്തിയത്.
യാത്ര ചെയ്യാൻ പോലും സാധിക്കാത്ത വിധം രോഗബാധിതയായ സിയയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇതറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കലോത്സവ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ചരിത്രപരമായ തീരുമാനമെടുത്തു. വീഡിയോ കോൺഫറൻസ് വഴി എച്ച്.എസ് വിഭാഗം അറബിക് പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുക്കാൻ സിയയ്ക്ക് പ്രത്യേക അനുമതി നൽകുകയായിരുന്നു.
Also Read: ബസ്സിൽ വീണ് വയോധികയുടെ കയ്യൊടിഞ്ഞു; ആശുപത്രിക്ക് മുന്നിൽ ഇറക്കിവിട്ട് ജീവനക്കാർ
നിയമങ്ങൾക്കപ്പുറം ഒരു കുട്ടിയുടെ കലാപരമായ സ്വപ്നത്തിന് വിലകൽപ്പിച്ച മന്ത്രിയുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചിരുന്നു. പ്രിൻസിപ്പൽ എം.സി. ശിഹാബിന്റെ ആശയത്തിൽ ജുനൈദ് മെട്ടമ്മലാണ് മൈതാനത്ത് കുട്ടികളെ അണിനിരത്തിയുള്ള സ്നേഹപ്രകടനത്തിന് സംവിധാനമൊരുക്കിയത്.”അവളുടെ കണ്ണീരും സ്വപ്നവും കണ്ടില്ലെന്ന് നടിക്കാതെ മനുഷ്യത്വത്തിന് വിലകൽപ്പിച്ച ഈ നടപടി മാതൃകാപരമാണ്. ഇത് സിയയിലെ കലാകാരിക്ക് നൽകുന്നത് വലിയൊരു ഊർജ്ജമാണ്,” പ്രിൻസിപ്പൽ ഷിഹാബ് എം.സി പറഞ്ഞു.
The post സിയയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി നിയമം; വിദ്യാലയ മൈതാനത്ത് ‘നന്ദി’ അക്ഷരങ്ങൾ തീർത്ത് സഹപാഠികൾ appeared first on Express Kerala.



