
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരുവയസ്സുകാരനായ ഇഹാന്റെ മരണത്തിൽ ദുരൂഹത വർദ്ധിച്ച സാഹചര്യത്തിൽ മാതാപിതാക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. ശനിയാഴ്ച പുലർച്ചെ മരിച്ച കുഞ്ഞിന്റെ വയറ്റിലുണ്ടായ ക്ഷതം എങ്ങനെ സംഭവിച്ചു എന്നതിലാണ് ഇപ്പോൾ പോലീസ് വ്യക്തത തേടുന്നത്.
നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ ഷിജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണത്. അച്ഛൻ വാങ്ങിക്കൊണ്ടുവന്ന ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും വായിൽ നിന്ന് നുരയും പതയും വരികയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിസ്കറ്റ് കഴിച്ചതാണ് മരണകാരണമെന്ന സംശയം ഉയർന്നുവെങ്കിലും പോലീസ് അത് പൂർണ്ണമായും സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
Also Read: മഴക്കാലം കഴിഞ്ഞു,ഇനി വരണ്ട കാലാവസ്ഥയുടെ നാളുകൾ
കുട്ടിയുടെ ശരീരത്തിലെ മറ്റ് പരിക്കുകളും അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്. ഒരാഴ്ച മുൻപ് കുട്ടി വീണ് കൈപൊട്ടിയിരുന്നതായും എന്നാൽ മാതാപിതാക്കൾ ഇക്കാര്യം അറിഞ്ഞിരുന്നില്ല എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്ന പോലീസ്, ആന്തരിക രക്തസ്രാവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. മാതാപിതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും മറ്റ് സാഹചര്യ തെളിവുകളും വരും ദിവസങ്ങളിൽ പരിശോധിക്കും.
The post കുഞ്ഞിന്റെ വയറ്റിൽ ക്ഷതം, ആന്തരിക രക്തസ്രാവം; നെയ്യാറ്റിൻകരയിലെ ഇഹാന്റെ മരണത്തിൽ ദുരൂഹതയേറുന്നു appeared first on Express Kerala.



