
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ മരുന്നും തുടർചികിത്സയും ഉറപ്പാക്കാൻ എല്ലാ പഞ്ചായത്തുകളിലും പ്രത്യേക മെഡിക്കൽ സ്റ്റോറുകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കളമശ്ശേരി മണ്ഡലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഒപ്പം’ മെഡിക്കൽ ക്യാമ്പിന്റെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാല് വർഷത്തിനിടെ കാൽ ലക്ഷത്തോളം പേർക്ക് പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 2246 തിമിര ശസ്ത്രക്രിയകൾ, 44 മുട്ടുമാറ്റൽ ശസ്ത്രക്രിയകൾ, 116 പേർക്ക് കേൾവി സഹായികൾ എന്നിവ സൗജന്യമായി നൽകി. കൂടാതെ പ്ലാസ്റ്റിക് സർജറി, വിവിധ സ്പെഷ്യാലിറ്റി ശസ്ത്രക്രിയകൾ, വിപുലമായ സ്കാനിംഗ് സൗകര്യങ്ങൾ എന്നിവയും ‘ഒപ്പം’ ക്യാമ്പിലൂടെ രോഗികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൊച്ചി ബി.പി.സി.എൽ, ഐ.എം.എ എന്നിവയുടെ സഹകരണത്തോടെ എറണാകുളത്തെ പ്രമുഖ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരെ അണിനിരത്തിയാണ് ഈ കാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.
Also Read: രോഹിത് ശർമയ്ക്കും ഹർമൻപ്രീതിനും പത്മശ്രീ; വിജയ് അമൃത്‌രാജിന് പത്മഭൂഷൺ
കളമശ്ശേരി മണ്ഡലത്തെ സമ്പൂർണ്ണ സി.പി.ആർ സാക്ഷരത മണ്ഡലമാക്കുന്നതിന്റെ ഭാഗമായി എല്ലാ നിവാസികൾക്കും രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു. മണ്ഡലത്തെ തിമിരരഹിതമാക്കാൻ ക്യാമ്പിന് ശേഷവും പ്രാദേശികമായി പരിശോധനകൾ തുടരും. കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ അധ്യക്ഷനായ ചടങ്ങിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, ഡോ. ജോസ് ചാക്കോ പെരിയപ്പുറം തുടങ്ങി സാമൂഹിക-ആരോഗ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
The post എല്ലാ പഞ്ചായത്തിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ; ‘ഒപ്പം’ മെഡിക്കൽ ക്യാമ്പുമായി മന്ത്രി പി. രാജീവ് appeared first on Express Kerala.



