
പുതുപ്പള്ളിയിലെ വികസനത്തെച്ചൊല്ലി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും ചാണ്ടി ഉമ്മൻ എം.എൽ.എ.യും തമ്മിലുള്ള പോര് കനക്കുന്നു. പുതുപ്പള്ളിയിൽ വികസനമില്ലാത്ത ഒമ്പത് വർഷങ്ങളാണ് കടന്നുപോയതെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക്, മണ്ഡലത്തിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്. തിരുവഞ്ചൂരിൽ തദ്ദേശ ജനപ്രതിനിധികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു ചാണ്ടി ഉമ്മന്റെ രൂക്ഷവിമർശനം.
പുതുപ്പള്ളിയിൽ അഞ്ച് പ്രധാന ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ടെന്നും ഇത്രയും വികസനം ഗണേഷ് കുമാറിന്റെ മണ്ഡലത്തിലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻ ചാണ്ടി ചെയ്ത വികസനങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടി ആഘോഷിച്ചവയല്ല. നിലവിലെ സർക്കാർ പുതുപ്പള്ളിയെ അവഗണിക്കുകയാണെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.
Also Read: ശശി തരൂർ സിപിഎമ്മിലേക്കോ? ‘മുങ്ങുന്ന കപ്പലിൽ ആരെങ്കിലും കയറുമോ’ എന്ന് കെ. മുരളീധരൻ
രാഷ്ട്രീയ പോരിനപ്പുറം വ്യക്തിപരമായ ആരോപണങ്ങളും ഇരുവരും തമ്മിലുള്ള വാക്പോരിന് ആക്കം കൂട്ടിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്ത് മക്കളെയും തന്നെയും രണ്ടാക്കിയെന്ന് ഗണേഷ് കുമാർ ആരോപിച്ചിരുന്നു. എന്നാൽ സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ഗണേഷ് കുമാറാണെന്നും 18 പേജുള്ള കത്ത് 24 പേജായി മാറിയതിന് പിന്നിൽ ഗണേഷാണെന്നും ചാണ്ടി ഉമ്മൻ തിരിച്ചടിച്ചു. ആർ. ബാലകൃഷ്ണ പിള്ളയുമായി തന്റെ കുടുംബത്തിന് അത്രമേൽ ദൃഢബന്ധമാണുണ്ടായിരുന്നതെന്നും ഗണേഷിനെ സ്വന്തം മകനെപ്പോലെയാണ് അപ്പൻ സ്നേഹിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തന്റെ കുടുംബത്തെ തകർത്ത ദുഷ്ടത്തരത്തിന് മറുപടി പറയുമോ എന്ന ഗണേഷ് കുമാറിന്റെ ചോദ്യത്തിന്, ഗണേഷിനെക്കുറിച്ച് വലിയ സ്വപ്നങ്ങളായിരുന്നു തങ്ങൾക്കുണ്ടായിരുന്നതെന്നും ആ പ്രതീക്ഷ തെറ്റിയോ എന്നാണ് താൻ ചോദിച്ചതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഗണേഷ് കുമാറിന് ചിലപ്പോൾ നാക്കുപിഴ പറ്റിയതായിരിക്കാമെന്നും അദ്ദേഹം മനസാക്ഷിയോട് ചോദിക്കട്ടെയെന്നും പറഞ്ഞാണ് ചാണ്ടി ഉമ്മൻ സംസാരം അവസാനിപ്പിച്ചത്.
The post ഗണേഷിന്റെ നാട്ടിൽ ഉണ്ടോ ഇത്രയും വികസനം? പുതുപ്പള്ളിയിൽ വികസനപ്പോര് മുറുകുന്നു! appeared first on Express Kerala.



