
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച സസ്പെൻസ് നിലനിർത്തി ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രൻ. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി ഇപ്പോൾ തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം കാസർകോട് പറഞ്ഞു. ഇരു മണ്ഡലങ്ങളിലും ഇക്കുറി ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളാണ് കെ. സുരേന്ദ്രൻ ഉയർത്തിയത്. കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ അവർ പുറത്താക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിൽ നേരിട്ട അതേ തകർച്ച കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുകയാണ്. പയ്യന്നൂരിലെ ധനരാജ് കൊലപാതകത്തിന് പിന്നിൽ സിപിഎം ആണോ എന്ന് സംശയമുണ്ടെന്നും കൊലപാതകത്തിന് ശേഷം പിരിച്ചെടുത്ത രക്തസാക്ഷി ഫണ്ട് നേതാക്കൾ മുക്കിയെന്നും അദ്ദേഹം ആരോപിച്ചു.
Also Read: ഗണേഷിന്റെ നാട്ടിൽ ഉണ്ടോ ഇത്രയും വികസനം? പുതുപ്പള്ളിയിൽ വികസനപ്പോര് മുറുകുന്നു!
ഈ വിഷയത്തിൽ പ്രതിഷേധിച്ചവരെ ആസൂത്രിതമായി ആക്രമിക്കുകയാണ്. ഇതേ നിലപാടാണ് സിപിഎം തുടരുന്നതെങ്കിൽ പയ്യന്നൂരിൽ ബിജെപിയുടെ ശക്തമായ ചെറുത്തുനിൽപ്പുണ്ടാകുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
The post മഞ്ചേശ്വരത്ത് ഇക്കുറി കെ. സുരേന്ദ്രൻ ഇറങ്ങുമോ? സസ്പെൻസ് നിലനിർത്തി ബിജെപി; കാസർകോട് പിടിക്കാൻ വമ്പൻ പ്ലാൻ! appeared first on Express Kerala.



