
എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കം വേണ്ടെന്ന എൻ.എസ്.എസിന്റെ പ്രഖ്യാപനത്തിൽ കരുതലോടെ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. ഐക്യം വേണ്ടെന്ന രീതിയിലുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചാനലുകളിൽ വന്ന വാർത്തകൾ മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. പൂർണ്ണമായ വിവരങ്ങൾ അറിഞ്ഞ ശേഷം മാത്രമേ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുകയുള്ളൂ എന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മറുപടി പറയുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നയിൽ ചേർന്ന എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് എസ്.എൻ.ഡി.പിയുമായുള്ള സഹകരണം ഉപേക്ഷിക്കാൻ തീരുമാനമായത്. മുൻകാലങ്ങളിൽ ഇത്തരം ഐക്യശ്രമങ്ങൾ പലതവണ പരാജയപ്പെട്ടതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സംയുക്ത നീക്കം പ്രായോഗികമല്ലെന്ന വിലയിരുത്തലുമാണ് എൻ.എസ്.എസിനെ പിന്തിരിപ്പിച്ചത്. സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും സമദൂര നിലപാടിൽ നിന്ന് വ്യതിചലിക്കാനാവില്ലെന്നും ജി. സുകുമാരൻ നായർ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
Also Read: കേരളത്തിന്റെ അതിർത്തി കണ്ണൂരല്ല; അതിവേഗ റെയിലിൽ കാസർകോടിനെ വെട്ടിയവർക്കെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ
നേരത്തെ വെള്ളാപ്പള്ളി നടേശൻ തന്നെയാണ് എൻ.എസ്.എസുമായുള്ള ഐക്യത്തിന്റെ വാർത്ത പുറത്തുവിട്ടത്. ഐക്യത്തിനായി ആദ്യം മുന്നോട്ടുവന്നത് എൻ.എസ്.എസ് ആണെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ആശയത്തോട് സുകുമാരൻ നായർ വ്യക്തിപരമായി യോജിക്കുകയും ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അപ്രതീക്ഷിതമായി പിന്മാറ്റം പ്രഖ്യാപിച്ചത്.
The post ഔദ്യോഗികമായി അറിയിച്ചിട്ടില്ല, മറുപടി പിന്നെ! എൻ.എസ്.എസ് പിന്മാറ്റത്തിൽ വെള്ളാപ്പള്ളിയുടെ തന്ത്രപരമായ നീക്കം appeared first on Express Kerala.



