
ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിനിയെ കബളിപ്പിച്ച് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ വയനാട് സ്വദേശി പിടിയിലായി. വെങ്ങപ്പള്ളി സ്വദേശിയായ അഷ്‌കർ അലിയെയാണ് (30) വയനാട് സൈബർ ക്രൈം പോലീസ് സംഘം ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ടെലിഗ്രാം വഴിയാണ് തട്ടിപ്പ് സംഘം യുവതിയുമായി ബന്ധപ്പെട്ടതും ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയെടുത്തതും.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ അഷ്‌കർ അലിയുടെ ഫോണിൽ നിന്ന് ഒട്ടേറെ ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവെച്ചതായും തെളിഞ്ഞു. തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണികളിലൊരാളാണ് ഇയാളെന്നാണ് സൂചന. പ്രതിയെ കൽപ്പറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്! ഡൽഹി സ്വദേശിനിയുടെ ലക്ഷങ്ങൾ കവർന്ന വയനാട്ടുകാരൻ പിടിയിൽ appeared first on Express Kerala.



