
ചെന്നൈ: ജോലി ചെയ്യുന്ന കമ്പനി നൽകിയ താമസസ്ഥലത്ത് പെസ്റ്റ് കൺട്രോളിനായി വച്ച മരുന്നിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ശ്രീദാസ് സത്യദാസാണ് (31) ചെന്നൈയിൽ ദാരുണമായി മരണപ്പെട്ടത്. ഡെലിവർ ഹെൽത്ത് കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
കമ്പനി താമസത്തിനായി നൽകിയ നാനാ ഹോമിലായിരുന്നു ശ്രീദാസ് കഴിഞ്ഞിരുന്നത്. പൊങ്കൽ അവധിയോടനുബന്ധിച്ച് ഹോമിലെ മുറികളിൽ മൂട്ടയെ നശിപ്പിക്കാനായി അലുമിനിയം ഫോസ്‌ഫൈഡ് എന്ന വീര്യം കൂടിയ വിഷമരുന്ന് വച്ചിരുന്നു. എന്നാൽ ഇക്കാര്യം താമസക്കാരനായ ശ്രീദാസിനെ അധികൃതർ അറിയിച്ചിരുന്നില്ലെന്നാണ് പരാതി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തിയ ശ്രീദാസ് ഉറങ്ങുന്നതിനിടെയാണ് വിഷവാതകം ശ്വസിച്ചത്. അലുമിനിയം ഫോസ്‌ഫൈഡ് ശ്വാസകോശത്തെ ബാധിക്കുകയും പിന്നീട് ഹൃദയാഘാതത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കട്ടിലിനടിയിൽ മരുന്ന് കണ്ടെത്തിയതായി ചൂരൽമേട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
The post ചെന്നൈയിൽ വിഷവാതകം ശ്വസിച്ച് മലയാളി എഞ്ചിനീയർ മരിച്ചു; പെസ്റ്റ് കൺട്രോൾ മരുന്ന് വച്ചത് അറിയിച്ചില്ലെന്ന് പരാതി appeared first on Express Kerala.



