
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായൻ അജിത് പവാറിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിമാനാപകട വാർത്ത തന്നെ ഞെട്ടിച്ചെന്നും മഹാരാഷ്ട്രയുടെ വികസനത്തിനായി ജീവിതം സമർപ്പിച്ച നേതാവായിരുന്നു അജിത് പവാറെന്നും രാജ്നാഥ് സിംഗ് അനുസ്മരിച്ചു. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയും ജനങ്ങളോടുള്ള അനുകമ്പയും എക്കാലവും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
മുംബൈയിൽ നിന്ന് ജന്മനാടായ ബാരാമതിയിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പോകവെയാണ് ദുരന്തം സംഭവിച്ചത്. ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വയലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണം ഡിജിസിഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Also Read: ‘അജിത് ദാദ’ ഇനി ഓർമ്മ! വിമാനാപകടം കവർന്നത് രാഷ്ട്രീയത്തിലെ അതികായനെ…
മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിൽ പകരക്കാരില്ലാത്ത നേതാവായിരുന്നു അജിത് പവാർ. ആറ് വ്യത്യസ്ത സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ഏറ്റവും കൂടുതൽ കാലം ആ പദവിയിലിരുന്ന നേതാവെന്ന റെക്കോർഡും സ്വന്തമാക്കി. രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്ന അപൂർവ്വ നേട്ടത്തിന് ഉടമയാണ് അജിത് പവാർ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മഹാരാഷ്ട്ര രാഷ്ട്രീയത്തിന് നികത്താനാവാത്ത വലിയൊരു നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
The post മഹാരാഷ്ട്രയുടെ വികസന നായകൻ ഇനി ഓർമ്മ! അജിത് പവാറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി appeared first on Express Kerala.



