
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് ശ്രീകാന്ത് (40) ഒടുവിൽ പോലീസ് പിടിയിൽ. തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കല്ലിയൂർ കാക്കാമൂല സ്വദേശിയായ ഇയാളെ ഫോർട്ട് പോലീസ് സാഹസികമായി പിടികൂടിയത്. കിള്ളിപ്പാലത്ത് നിന്നും ബിജു എന്നയാളുടെ ബൈക്ക് മോഷണം പോയ കേസിലെ അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്.
ശനിയാഴ്ച നടന്ന ബൈക്ക് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ശ്രീകാന്തിനെ തിരിച്ചറിഞ്ഞത്. ഇയാൾ രാത്രി വൈകി മാത്രം വീട്ടിൽ വന്നുപോകുന്ന ശീലക്കാരനാണെന്ന് പോലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലേക്ക് കടക്കാൻ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നഗരം വളഞ്ഞ പോലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
Also Read: പീഡനം, ആറുതവണ ഗർഭഛിദ്രം; അരവ ശ്രീധർ എം.എൽ.എയ്‌ക്കെതിരെ ഗുരുതര പരാതിയുമായി യുവതി
റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ മോഷ്ടിച്ച് അതിൽ കറങ്ങിനടന്ന്, രാത്രികാലങ്ങളിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറക്കുന്നതാണ് ശ്രീകാന്തിന്റെ രീതി. മോഷണമുതൽ വിറ്റ് അന്യസംസ്ഥാനങ്ങളിൽ ആർഭാട ജീവിതം നയിക്കുന്ന ഇയാളിൽ നിന്നും 66 പവൻ സ്വർണ്ണാഭരണങ്ങൾ, 67,000 രൂപ, രണ്ട് മൊബൈൽ ഫോണുകൾ, മോഷ്ടിച്ച ബൈക്ക് എന്നിവ പോലീസ് കണ്ടെടുത്തു. വിഴിഞ്ഞം പോലീസിന്റെ കുറ്റവാളി പട്ടികയിലുള്ള ശ്രീകാന്തിനെതിരെ നേമം, തമ്പാനൂർ, ഫോർട്ട്, കരമന, തമിഴ്‌നാട്ടിലെ നിദ്രവിള തുടങ്ങി വിവിധ സ്റ്റേഷനുകളിലായി 26-ഓളം കേസുകൾ നിലവിലുണ്ട്. കാട്ടാക്കട, മാറനല്ലൂർ ഭാഗങ്ങളിൽ നടന്ന വൻ കവർച്ചകൾക്ക് പിന്നിലും ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
The post തലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ; തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ സാഹസികമായി കീഴ്പ്പെടുത്തി പോലീസ് appeared first on Express Kerala.



