
മന്ത്രിയായിരുന്ന കാലയളവിൽ കടകംപള്ളി സുരേന്ദ്രൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ അന്നത്തെ ദേവസ്വം മന്ത്രി എത്ര ബോർഡ് യോഗങ്ങളിൽ പങ്കെടുത്തു എന്ന റോജി എം. ജോണിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിയമപ്രകാരം ബോർഡ് അംഗങ്ങൾക്ക് മാത്രമേ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ളൂവെന്നും മന്ത്രി ബോർഡ് അംഗമല്ലാത്തതിനാൽ യോഗങ്ങളിൽ പങ്കെടുക്കാൻ നിയമം അനുശാസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1950-ലെ ട്രാവൻകൂർ – കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരമാണ് ദേവസ്വം ബോർഡ് യോഗങ്ങൾ ചേരുന്നത്. ഈ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ബോർഡ് മെമ്പർമാർക്ക് അല്ലാതെ മറ്റാർക്കും യോഗങ്ങളിൽ പങ്കെടുക്കാൻ അധികാരമില്ല. കഴിഞ്ഞ അഞ്ച് വർഷത്തെ യോഗങ്ങളുടെ സ്ഥലം, തീയതി, സമയം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആരാഞ്ഞ ചോദ്യത്തിനാണ്, മന്ത്രിയുടെ സാന്നിധ്യം ഒരിടത്തും ഉണ്ടായിട്ടില്ലെന്ന് രേഖാമൂലം വാസവൻ മറുപടി നൽകിയത്. ഇതോടെ ദേവസ്വം ഭരണത്തിൽ മന്ത്രി ഇടപെട്ടിരുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾക്കാണ് അറുതിയായിരിക്കുന്നത്.
The post കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡ് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല; നിയമസഭയിൽ വിശദീകരണവുമായി മന്ത്രി വി.എൻ. വാസവൻ appeared first on Express Kerala.



