
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിൽ രാഷ്ട്രീയ എതിരാളികൾക്കും വർഗീയ ശക്തികൾക്കും കടുത്ത ഭാഷയിൽ മറുപടി നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മതമാണ് പ്രശ്നം എന്ന കെ.എം. ഷാജിയുടെ വിവാദ പരാമർശത്തെ പരോക്ഷമായി തള്ളിക്കൊണ്ട്, “മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം” എന്ന് മന്ത്രി സഭയിൽ പ്രഖ്യാപിച്ചു. സർക്കാരിനെ നയിക്കുന്നത് വിശപ്പിന്റെ രാഷ്ട്രീയമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിദ്വേഷം പടർത്തുന്ന വർഗീയ ശക്തികൾക്കെതിരെ കേരളം കാവലാളാകുമെന്നും കൂട്ടിച്ചേർത്തു.
ദുരന്തഭൂമിയായ വയനാടിന്റെ പുനരധിവാസ കാര്യത്തിലും നിർണായക പ്രഖ്യാപനമാണ് ബജറ്റിലുണ്ടായത്. പുനരധിവാസ പദ്ധതിയിലെ ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരത്തോടെ കൈമാറുമെന്ന് മന്ത്രി ഉറപ്പുനൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ട് സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം (10,189 കോടി രൂപ) തദ്ദേശ ഭരണത്തിനായി നീക്കിവെച്ചു.
ക്ഷേമപ്രവർത്തനങ്ങളിലും സർക്കാർ ഒട്ടും പിന്നിലല്ല. ആശാ വർക്കർമാർക്കും സാക്ഷരതാ പ്രേരക്മാർക്കും 1,000 രൂപ വീതം വേതന വർധനവ് പ്രഖ്യാപിച്ചു. അങ്കണവാടി വർക്കർമാർക്ക് 1,000 രൂപയും ഹെൽപ്പർമാർക്ക് 500 രൂപയും അധികമായി ലഭിക്കും. സർക്കാർ ജീവനക്കാരുടെ ഏറെനാളത്തെ ആവശ്യമായ ഡിഎ കുടിശിക തീർക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ചുരുക്കത്തിൽ, രാഷ്ട്രീയ പ്രതിരോധവും ക്ഷേമപ്രഖ്യാപനങ്ങളും നിറഞ്ഞ ഒരു സമ്പൂർണ്ണ ബജറ്റാണ് ബാലഗോപാൽ അവതരിപ്പിച്ചത്.
The post മതമല്ല വിശപ്പാണ് പ്രശ്നം; ഷാജിക്ക് മറുപടിയുമായി കെ.എൻ. ബാലഗോപാൽ appeared first on Express Kerala.



