
സംസ്ഥാനത്തെ പ്രധാന പാതയായ എം.സി റോഡിന്റെ മുഖച്ഛായ മാറ്റുന്ന വൻ വികസന പദ്ധതികൾ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കിഫ്ബി വഴി 5,217 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
എം.സി റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി വിവിധയിടങ്ങളിൽ ബൈപ്പാസുകളും ജങ്ഷൻ വികസനവും നടപ്പിലാക്കും. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നീ പ്രധാന കേന്ദ്രങ്ങളിൽ ബൈപ്പാസുകൾ നിർമിക്കാനാണ് ബജറ്റിലെ തീരുമാനം. ഇതോടൊപ്പം അപകടമേഖലകളായ ജങ്ഷനുകളുടെ നവീകരണവും ആദ്യഘട്ടത്തിൽ പൂർത്തിയാക്കും.
കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണത്തിന് പ്രത്യേക ഊന്നൽ നൽകുന്നതായി ധനമന്ത്രി വ്യക്തമാക്കി. ഇതിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി നേരത്തെ നൽകിയിട്ടുണ്ട്. നിലവിൽ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ നടന്നു വരികയാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി കൂട്ടിച്ചേർത്തു.
The post എം.സി റോഡ് നാലുവരിയാക്കുന്നു! ആദ്യഘട്ടത്തിന് 5,217 കോടി; ബജറ്റിൽ വൻ ഗതാഗത വികസന പദ്ധതി appeared first on Express Kerala.



