
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ഡിജിറ്റൽ വിപ്ലവത്തിനും പുത്തൻ വേഗത നൽകുന്ന വിപുലമായ പ്രഖ്യാപനങ്ങളുമായാണ് ഇത്തവണത്തെ ബജറ്റ് എത്തിയിരിക്കുന്നത്. ഇടുക്കിയുടെ യാത്രാ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന കട്ടപ്പന – തേനി തുരങ്ക പാതയുടെ സാധ്യത പഠനത്തിനായി 10 കോടി രൂപ വകയിരുത്തിയത് ഹൈറേഞ്ച് മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
സംസ്ഥാനത്തെ റോഡുകളുടെ ഡിസൈൻ നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ 300 കോടി രൂപയും റോഡ് സുരക്ഷയ്ക്കായി 23.37 കോടി രൂപയും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. തലസ്ഥാന നഗരത്തിലെ റോഡുകളുടെ മാതൃകയിൽ മറ്റ് നഗരങ്ങളിലെ റോഡ് വികസനത്തിനായി 58.89 കോടി രൂപയുടെ അനുവിറ്റി പദ്ധതിയും ബജറ്റിലുണ്ട്.
Also Read: എല്ലാ പൗരർക്കും ‘നേറ്റിവിറ്റി കാർഡ്’; പൗരത്വ ആശങ്കകൾക്കിടെ കേരളത്തിന്റെ നിർണ്ണായക ബജറ്റ് പ്രഖ്യാപനം
പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോകളുടെയും വർക്ക് ഷോപ്പുകളുടെയും നവീകരണത്തിനായി 40 കോടി രൂപ അനുവദിച്ചു. ഉൾനാടൻ ജലപാതകളുടെ വികസനത്തിനായി 70.8 കോടി രൂപ നീക്കിവെച്ചതും ശ്രദ്ധേയമാണ്. ഡിജിറ്റൽ കേരളം എന്ന ലക്ഷ്യത്തിലേക്ക് കെ-ഫോൺ പദ്ധതിയെ എത്തിക്കാൻ 112.44 കോടി രൂപയും സ്റ്റാർട്ടപ്പ് മിഷന്റെ വളർച്ചയ്ക്കായി 99.5 കോടി രൂപയും വകയിരുത്തി. ഡിജിറ്റൽ സർവ്വകലാശാലയുടെ വികസനത്തിനായി 27.8 കോടി രൂപ മാറ്റിവെച്ചതിനൊപ്പം സംസ്ഥാനത്തിന്റെ പുതിയ ഐടി നയം ഉടൻ പുറത്തിറക്കുമെന്നും കൊച്ചിയിൽ ഒരു കൾച്ചറൽ ഇൻക്യൂബേറ്റർ സ്ഥാപിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ഐടി-യുവജന മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നവയാണ്.
The post ഹൈറേഞ്ചിലേക്ക് തുരങ്ക പാത വരുന്നു! റോഡ് വികസനത്തിന് 300 കോടി; കെ-ഫോണിലൂടെ കേരളം ഇന്റർനെറ്റ് വിപ്ലവത്തിലേക്ക് appeared first on Express Kerala.



