
മാധ്യമപ്രവർത്തകർക്കും വിദ്യാഭ്യാസ-ടൂറിസം മേഖലകൾക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പത്രപ്രവർത്തക പെൻഷനിൽ വൻ വർധനവ് വരുത്തിയതിനൊപ്പം വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി കോടികളാണ് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്.
വാർത്താലോകത്തിന് കരുതലായി സർക്കാർ പത്രപ്രവർത്തക പെൻഷൻ 1,500 രൂപ വർധിപ്പിച്ചു. ഇതോടെ പ്രതിമാസ പെൻഷൻ 13,000 രൂപയായി ഉയർന്നു. ഇതിനുപുറമെ ഗ്രന്ഥശാലാ പ്രവർത്തകരെ ചേർത്തുപിടിച്ചുകൊണ്ട് ലൈബ്രേറിയന്മാരുടെ ശമ്പളത്തിൽ 1,000 രൂപയുടെ വർധനവും മന്ത്രി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലും വലിയ വിഹിതമാണ് ബജറ്റിലുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങൾക്കായി 854.41 കോടി രൂപയും സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിനായി 150 കോടി രൂപയും വകയിരുത്തി.
സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സായ വിനോദസഞ്ചാര മേഖലയ്ക്കും ബജറ്റിൽ വലിയ മുൻഗണന ലഭിച്ചു. ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 159 കോടി രൂപ അനുവദിച്ചു. ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റിയ കേരളത്തിന്റെ ‘ഉത്തരവാദിത്ത ടൂറിസം’ പദ്ധതിയുടെ വിപുലീകരണത്തിനായി 20 കോടി രൂപയും മന്ത്രി പ്രഖ്യാപിച്ചു. സാധാരണക്കാരായ ജീവനക്കാരെയും വിദ്യാർത്ഥികളെയും വിനോദസഞ്ചാര മേഖലയെയും ഒരുപോലെ പരിഗണിക്കുന്നതാണ് പുതിയ ബജറ്റ് നിർദ്ദേശങ്ങൾ.
The post വിദ്യാഭ്യാസത്തിന് 854 കോടി; സ്‌കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം! ബഡ്ജറ്റിൽ വമ്പൻ പ്രഖ്യാപനം appeared first on Express Kerala.



