
ചെയർമാൻ സി.ജെ. റോയിയുടെ വിയോഗം കമ്പനിയുടെ നിലവിലുള്ള പദ്ധതികളെ ഒട്ടും ബാധിക്കില്ലെന്നും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി തുടരുമെന്നും കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് അറിയിച്ചു. സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണ്. ആദായനികുതി വകുപ്പ് (IT), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) തുടങ്ങിയ കേന്ദ്ര ഏജൻസികൾ കമ്പനിക്കെതിരെ അന്വേഷണം നടത്തുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, ആരെയും കബളിപ്പിച്ചുണ്ടാക്കിയ പണമല്ല കമ്പനിയുടേതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
ബെംഗളൂരുവും കൊച്ചിയും കേന്ദ്രീകരിച്ചാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത്. ബെംഗളൂരുവിലെ പദ്ധതികൾ നേരിട്ട് ചെയർമാൻ റോയിയുടെ നിയന്ത്രണത്തിലായിരുന്നു. അവിടെ സ്ഥലമെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച ശേഷം മറ്റ് ബിൽഡർമാർക്ക് കൈമാറുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാൽ കേരളത്തിലെ പ്രവർത്തനങ്ങൾ കഴിഞ്ഞ 15-20 വർഷമായി എം.ഡി എന്ന നിലയിൽ തന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നത്. കേരളത്തിലെ ഫ്ലാറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Also Read: സി.ജെ. റോയിയുടെ മരണം! കർണാടക എസ്.ഐ.ടി കേരളത്തിലേക്ക്; സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം
അന്തരിച്ച സി.ജെ. റോയിയെക്കുറിച്ചും കമ്പനിയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ടി.എ. ജോസഫ് ആവശ്യപ്പെട്ടു. നിലവിലുള്ള എല്ലാ പ്രോജക്റ്റുകളും കൃത്യസമയത്ത് തന്നെ പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറുമെന്നും, കമ്പനിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ഇഡിയോ സിപിഐയോ പിന്നാലെയല്ല; നിക്ഷേപകർക്ക് ആശങ്ക വേണ്ട, പദ്ധതികൾ മുടങ്ങില്ല – കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി appeared first on Express Kerala.




