
പത്തനംതിട്ട കലഞ്ഞൂരിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലുള്ള തമാശ ഒടുവിൽ അക്രമത്തിൽ കലാശിച്ചു. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് ക്ലാസ്സിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. സഹപാഠികൾ തമ്മിൽ ഇക്കിളിയിട്ട് കളിച്ചത് വാക്കുതർക്കത്തിലേക്കും പിന്നീട് ക്രൂരമായ മർദനത്തിലേക്കും നീങ്ങുകയായിരുന്നു.
ആദ്യ ഇന്റർവെൽ കഴിഞ്ഞ് കുട്ടികൾ ക്ലാസ്സിലെത്തിയപ്പോഴാണ് തമാശയ്ക്ക് തുടങ്ങിയ കളി കൈവിട്ടുപോയത്. പരസ്പരം ഇക്കിളിയിടുന്നത് ഉന്തും തള്ളുമായി മാറുകയും ഇതിനിടയിൽ മറ്റ് രണ്ട് കുട്ടികൾ കൂടി ചേർന്ന് ഒരു വിദ്യാർത്ഥിയെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു. തലയിലും മുഖത്തും ക്രൂരമായി മർദനമേറ്റ വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം രണ്ട് ഭാഗത്തായി ഒടിഞ്ഞു. മൂക്കിൽ നിന്ന് രക്തസ്രാവം നിലയ്ക്കാത്ത സാഹചര്യത്തിൽ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിലെ നീര് കുറഞ്ഞ ശേഷം മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കൾ കൂടൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിലെത്തിയ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. സ്കൂൾ അധികൃതരും സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.
The post കലഞ്ഞൂർ ഗവ. സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; മർദനമേറ്റ കുട്ടിയുടെ മൂക്കിന്റെ പാലം ഒടിഞ്ഞു appeared first on Express Kerala.




