
യുഡിഎഫിലെ സീറ്റ് വിഭജനം നീളുന്നത് രാഷ്ട്രീയമായ ചില തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. നിലവിൽ പുറത്തുപറയാൻ സാധിക്കാത്ത ചില കാരണങ്ങളാലാണ് നടപടികൾ വൈകിപ്പിക്കുന്നത്. ഗ്രൂപ്പ് തർക്കങ്ങളില്ലാത്തതിനാൽ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നത് കോൺഗ്രസിന് പ്രയാസമുള്ള കാര്യമല്ലെന്നും, വിചാരിച്ചാൽ 24 മണിക്കൂറിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
അതേസമയം, ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന സതീശൻ തള്ളി. ബേപ്പൂരിൽ അൻവറിന്റെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്നും സീറ്റ് വിഭജനത്തിന് ശേഷം മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർത്ഥത്തിലാണ് സണ്ണി ജോസഫ് സംസാരിച്ചതെന്നും അതിനെ ഔദ്യോഗിക പ്രഖ്യാപനമായി കാണേണ്ടതില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Also Read: ഒടുവിൽ മഞ്ഞുരുകുന്നു! പുതുയുഗ യാത്രയിൽ വി.ഡി. സതീശനൊപ്പം കെ. സുധാകരനും വേദി പങ്കിടുന്നു
വർഗീയതയുമായി താൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് സതീശൻ ആവർത്തിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസും ഉന്നയിക്കുന്ന വിമർശനങ്ങൾ തന്റെ രാഷ്ട്രീയ നിലപാടിന്റെ പേരിലാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. തന്നോടുള്ള വ്യക്തിപരമായ വിരോധം മുന്നണിയെയോ പാർട്ടിയെയോ ബാധിക്കില്ലെന്നും മതേതര നിലപാടുള്ളവർ തനിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
The post സീറ്റ് വിഭജനം വൈകുന്നത് തന്ത്രപരം; ബേപ്പൂരിൽ അൻവറിന്റെ സ്ഥാനാർത്ഥിത്വം തള്ളി വി.ഡി. സതീശൻ appeared first on Express Kerala.


