
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ സി.പി.ഐ എം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വികസനത്തുടർച്ചയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ, അതിനെക്കുറിച്ച് മിണ്ടാൻ ഭയക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കള്ളം പറയലാണ് തന്റെ പ്രധാന ജോലിയായി മാറ്റിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ മേഖലകളിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും, കേരളത്തെ ഏത് മേഖലയിലാണ് സതീശൻ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.
വർഗീയ ശക്തികളോടുള്ള കോൺഗ്രസിന്റെ മൃദുസമീപനത്തെയും എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. ബിജെപിയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും കോൺഗ്രസിന് രഹസ്യ അന്തർധാരയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വർഗീയതയെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും, മതനിരപേക്ഷത പ്രസംഗിക്കുന്ന കോൺഗ്രസ് ഹൈക്കമാൻഡ് സതീശന്റെ നിലപാടുകളിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, സമസ്തയുടെ പ്രമേയത്തിൽ മുസ്ലിം ലീഗ് ഇനിയും നിലപാട് വ്യക്തമാക്കാത്തതിനെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: പ്രധാനമന്ത്രിയുടെ വിരുന്ന്; ബിജെപി കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ നിന്ന് ആർ. ശ്രീലേഖ പിന്മാറി
കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇടതുപക്ഷ ഭരണത്തുടർച്ചയിലൂടെ കേരളത്തിൽ നിന്ന് ‘പാവപ്പെട്ടവർ’ എന്ന പ്രയോഗം തന്നെ ഇല്ലാതാക്കുമെന്നും കേരളത്തെ ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെയുള്ള ക്രിയാത്മകമായ വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post “സതീശന്റേത് പച്ചക്കള്ളം, വികസനം ചർച്ച ചെയ്യാൻ യുഡിഎഫിന് ഭയം”; ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ appeared first on Express Kerala.


