
കുവൈത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ ഒരാഴ്ച നീണ്ടുനിന്ന തീവ്ര പരിശോധനയിൽ വൻ നിയമലംഘനങ്ങൾ കണ്ടെത്തി. ഫെബ്രുവരി 2 മുതൽ 8 വരെയുള്ള കാലയളവിൽ രാജ്യത്തെ പ്രധാന പാതകൾ കേന്ദ്രീകരിച്ചു നടത്തിയ മിന്നൽ പരിശോധനയിൽ 27,300 ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ റിപ്പോർട്ട് ചെയ്തത്. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കാനാണ് കുവൈത്ത് സുരക്ഷാ സേന ലക്ഷ്യമിടുന്നത്.
പരിശോധനയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 404 കാറുകളും 64 മോട്ടോർ സൈക്കിളുകളും അധികൃതർ കസ്റ്റഡിയിലെടുത്തു. ഗതാഗത നിയമലംഘകർക്ക് പുറമെ, താമസരേഖ കാലാവധി കഴിഞ്ഞ 39 പേരെയും വിവിധ കേസുകളിൽ വാറണ്ട് നിലവിലുള്ള 50 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. കൂടാതെ കോടതി ഉത്തരവ് പ്രകാരം പിടിച്ചെടുക്കേണ്ട 33 വാഹനങ്ങളും ഈ കാലയളവിൽ സുരക്ഷാ സേനയുടെ വലയിലായി.
Also Read: ദുബായ് റിയൽ എസ്റ്റേറ്റിൽ ടോക്കൺ വിപ്ലവം! ഇനി പ്രവാസികൾക്കും ചെറിയ തുകയിൽ കെട്ടിട ഉടമകളാകാം
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പട്രോളിംഗ് വിഭാഗം 2,781 ട്രാഫിക് പരാതികളാണ് കൈകാര്യം ചെയ്തത്. ഇതിൽ പരിക്കുകളോടെയുള്ള 223 അപകടങ്ങളും 1,116 സാധാരണ വാഹനാപകടങ്ങളും ഉൾപ്പെടുന്നു. തിരിച്ചറിയൽ രേഖകളില്ലാത്തവരെയും അസ്വാഭാവിക സാഹചര്യത്തിൽ കണ്ടവരെയും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും നിയമങ്ങൾ പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
The post കുവൈത്തിൽ ട്രാഫിക് പരിശോധന ശക്തം! ഒരാഴ്ചയ്ക്കിടെ 27,000 നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ appeared first on Express Kerala.


