
പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ദേവസ്വം മന്ത്രി നൽകിയ കണക്കുകളല്ല ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നും ഇതിൽ സർക്കാരിനും അന്നത്തെ ദേവസ്വം ബോർഡിനും കൃത്യമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. അഴിമതിയെ ന്യായീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരിപാടിയുടെ ഹോർഡിംഗുകളിൽ അയ്യപ്പനേക്കാൾ വലിപ്പത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം പ്രദർശിപ്പിച്ച് ക്രെഡിറ്റ് മുഴുവൻ എടുക്കാൻ ശ്രമിച്ചവർ ഇപ്പോൾ അഴിമതി ആരോപണം ഉയർന്നപ്പോൾ കൈകഴുകി മാറുകയാണ്. അയ്യപ്പന്റെ പേരിൽ നടത്തിയ ഈ തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു. കാർഷിക മേഖലയിലെന്ന പോലെ ഭക്തിയുടെ പേരിലും സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അന്തരിച്ച ആലിന്റെ അവയവദാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം മകന്റെ അവയവങ്ങളിലൂടെ നാലുപേരുടെ ജീവൻ രക്ഷിക്കാൻ തീരുമാനിച്ച മാതാപിതാക്കളുടെ നടപടി അങ്ങേയറ്റം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഈ മാതൃക സമൂഹത്തിന് പ്രചോദനമാകുമെന്നും സതീശൻ വ്യക്തമാക്കി.
The post നിയമസഭയിൽ ഒരു കണക്ക്, കോടതിയിൽ മറ്റൊന്ന്; പമ്പാ തീരത്തെ സംഗമത്തിൽ ദുരൂഹതയെന്ന് സതീശൻ appeared first on Express Kerala.


