
ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ 176 റൺസ് വിജയലക്ഷ്യം ഉയർത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 40 പന്തിൽ 77 റൺസുമായി വെടിക്കെട്ട് പ്രകടനം നടത്തിയ ഓപ്പണർ ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്കോറർ. ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിച്ച ഇന്ത്യൻ സ്കോറിനെ പാക് സ്പിന്നർമാരുടെ കൃത്യതയാർന്ന ബൗളിംഗാണ് പിടിച്ചുനിർത്തിയത്.
മത്സരത്തിന്റെ തുടക്കം ഇന്ത്യക്ക് കനത്ത ആഘാതമേൽപ്പിച്ചുകൊണ്ടായിരുന്നു. നേരിട്ട ആദ്യ ഓവറിൽ തന്നെ യുവ ഓപ്പണർ അഭിഷേക് ശർമ്മയെ പൂജ്യത്തിന് പുറത്താക്കി പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ പിന്നീട് ഇഷാൻ കിഷൻ ക്രീസിലുറച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചുയർന്നു. 27 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ കിഷൻ, പവർപ്ലേയിൽ ഇന്ത്യയെ 52 റൺസിലെത്തിച്ചു. 10 ഫോറുകളും 3 സിക്സറുകളും പറത്തിയ കിഷനെ പുറത്താക്കി സയ്യിം അയൂബാണ് പാകിസ്ഥാന് നിർണായക ബ്രേക്ക് ത്രൂ നൽകിയത്.
Also Read: കൊളംബോയിൽ തീപാറുന്ന പോരാട്ടം; ഹസ്തദാനം ഒഴിവാക്കി സൂര്യകുമാറും സൽമാൻ ആഗയും
മധ്യ ഓവറുകളിൽ പാക് സ്പിന്നർമാർ ആധിപത്യം പുലർത്തിയതോടെ ഇന്ത്യയുടെ റൺറേറ്റ് കുറഞ്ഞു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (32), ശിവം ദുബെ (27), തിലക് വർമ്മ (25) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഹാർദ്ദിക് പാണ്ഡ്യയും അക്സർ പട്ടേലും പൂജ്യത്തിന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. സയ്യിം അയൂബ് എറിഞ്ഞ 15-ാം ഓവറിൽ തിലക് വർമ്മയും ഹാർദ്ദിക്കും തുടർച്ചയായ പന്തുകളിൽ പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. അവസാന ഓവറുകളിൽ ഷഹീൻ അഫ്രീദിക്കെതിരെ നേടിയ 15 റൺസാണ് ഇന്ത്യൻ സ്കോർ 175-ൽ എത്തിച്ചത്.
ബൗളിംഗിൽ 6 സ്പിന്നർമാരെ പരീക്ഷിച്ച പാകിസ്ഥാന്റെ തന്ത്രം ഫലം കണ്ടു. 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത സയ്യിം അയൂബാണ് പാക് നിരയിൽ തിളങ്ങിയത്. ഉസ്മാൻ താരിഖ് ഒരു വിക്കറ്റ് വീഴ്ത്തി. മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തിയാണ് ഇന്ത്യ ഈ മത്സരത്തിന് ഇറങ്ങിയത്. ടോസ് സമയത്ത് പാക് നായകൻ സൽമാൻ ആഗയും സൂര്യകുമാറും ഹസ്തദാനം ചെയ്യാതിരുന്നത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
The post ഇഷാൻ കിഷൻ പൊരുതി; ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 175 റൺസ് appeared first on Express Kerala.


