
ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രതികളുടെ ഫോൺ വിവരങ്ങൾ കൈമാറുന്നതിൽ കാലതാമസം വരുത്തരുതെന്ന് മൊബൈൽ കമ്പനികൾക്ക് കോടതി കർശന നിർദ്ദേശം നൽകി. വിവരങ്ങൾ നൽകാൻ കമ്പനികൾ സഹകരിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് എസ്.ഐ.ടി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ. നിലവിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വാദം പുരോഗമിക്കുന്നത്.
ശ്രീകോവിലിൽ നിന്ന് ശേഖരിച്ച സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്പൂരിലെ ലാബിലേക്ക് അയക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ അളവിലും തൂക്കത്തിലും വന്ന മാറ്റങ്ങൾ ശാസ്ത്രീയമായി തെളിയിക്കാനാണ് ഈ നീക്കം. ഇതിനിടെ, ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഡിവൈഎസ്പി തലത്തിലുള്ള വിജിലൻസ് അന്വേഷണം തുടങ്ങിയതായി സർക്കാർ കോടതിയെ അറിയിച്ചു. മുപ്പത് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.
The post ശബരിമല സ്വർണ്ണക്കൊള്ള! വിവരങ്ങൾ നൽകുന്നതിൽ വീഴ്ച പാടില്ല; മൊബൈൽ കമ്പനികൾക്ക് ഹൈക്കോടതിയുടെ താക്കീത് appeared first on Express Kerala.


