
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാമകളെയും അവയുടെ പ്രജനന കേന്ദ്രങ്ങളെയും സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയ നിയമനിർമ്മാണം നടത്തുന്നു. ഇതിന്റെ ഭാഗമായി ഫിഷറീസ് ഡയറക്ടർ ചെയർമാനായി സംസ്ഥാനതല സമിതിയും, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല സമിതികളും രൂപവത്കരിച്ചു. കടലാമകൾ മുട്ടയിടാൻ എത്തുന്ന ബീച്ചുകളുടെ സംരക്ഷണം ഉറപ്പാക്കുകയും ആമപിടിത്തക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയുമാണ് ഈ സമിതികളുടെ പ്രധാന ലക്ഷ്യം.
കടലാമകൾ കൂടുകൂട്ടുന്ന തീരപ്രദേശങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സ്ഥാപിക്കാനും കടലിലും തീരത്തും കൃത്യമായ പെട്രോളിങ് നടത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടലാമകളുടെ പ്രജനന സമയത്ത് മനുഷ്യരുടെ ഇടപെടലുകൾ നിയന്ത്രിക്കുക, കൃത്രിമ വെളിച്ചം കുറയ്ക്കുക തുടങ്ങിയ നടപടികളിലൂടെ അനുകൂലമായ സാഹചര്യം ഒരുക്കും. കൂടാതെ, കടലാമ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്കിടയിലും തീരദേശവാസികൾക്കിടയിലും വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
Also Read: ഭാര്യ മോഷണക്കേസിൽ ജയിലിലായി; പിന്നാലെ ഭർത്താവ് തീകൊളുത്തി മരിച്ചു
സംസ്ഥാനതല സമിതിയിൽ ഫിഷറീസ് അഡീഷണൽ ഡയറക്ടർ കോ-ചെയർമാനായും എ.ഡി.ജി.പി, വനംവകുപ്പ് ചീഫ് കൺസർവേറ്റർ തുടങ്ങിയവർ അംഗങ്ങളായും പ്രവർത്തിക്കും. ജില്ലാതല സമിതികളിൽ പോലീസ് സൂപ്രണ്ടിന്റെ പ്രതിനിധിയും വനം അസിസ്റ്റന്റ് കൺസർവേറ്ററും ജനകീയ സമിതി അംഗങ്ങളും ഉൾപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് നെസ്റ്റിങ് ബീച്ചുകൾ സംരക്ഷിക്കാനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.
കേരളത്തിലെ പ്രധാന നെസ്റ്റിങ് ബീച്ചുകളായ കോഴിക്കോട്ടെ കൊളാവിപ്പാലം, കാസർകോട്ടെ തൈക്കടപ്പുറം, ആലപ്പുഴയിലെ തോട്ടപ്പള്ളി, തൃശ്ശൂരിലെ ചാവക്കാട്-എടക്കഴിയൂർ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാനമായും ‘ഒലിവ് റിഡ്‌ലി’ ഇനത്തിൽപ്പെട്ട കടലാമകളാണ് കേരള തീരത്ത് മുട്ടയിടാൻ എത്തുന്നത്. ഇവയുടെ ആവാസവ്യവസ്ഥ നിലനിർത്താൻ പ്രദേശവാസികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
The post തീരങ്ങളിൽ കാവലൊരുങ്ങുന്നു; കടലാമകൾക്ക് ഇനി പ്രത്യേക സുരക്ഷ appeared first on Express Kerala.


