
ഇറാൻ-അമേരിക്ക സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിന്റെ ഭാഗമായി 2500 മറീനുകളെയും ‘യുഎസ്എസ് ട്രിപ്പോളി’ എന്ന അത്യാധുനിക ആംഫിബിയസ് അസോൾട്ട് കപ്പലിനെയും അമേരിക്ക മേഖലയിലേക്ക് അയച്ചു. ജപ്പാനിൽ നിന്നു പുറപ്പെട്ട ഈ സൈനിക വ്യൂഹം നിലവിൽ തായ്‌വാൻ തീരം പിന്നിട്ടതായാണ് വിവരം. കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താൻ ശേഷിയുള്ള സൈനികരെയും യുദ്ധക്കപ്പലുകളെയും വിന്യസിക്കുന്നത് ഇറാനിൽ ഒരു കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷയ്ക്കും പൗരന്മാരെ ഒഴിപ്പിക്കാനുമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.
അറബിക്കടലിൽ നിലവിൽ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ ഉൾപ്പെടെ പന്ത്രണ്ടോളം അമേരിക്കൻ യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ മാത്രം ഏകദേശം എണ്ണായിരത്തോളം സൈനികർ സജ്ജമാണ്. ഇതിനിടെ ഇറാഖിലെ ബാഗ്ദാദിലുള്ള അമേരിക്കൻ എംബസിക്ക് നേരെ മിസൈൽ ആക്രമണമുണ്ടായത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. എംബസി വളപ്പിലെ ഹെലിപ്പാഡിലാണ് മിസൈൽ പതിച്ചത്. ഇറാന്റെ എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ അനുകൂല സായുധ സംഘങ്ങളാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.
Also Read:ഇസ്രയേലിനും അമേരിക്കയ്ക്കും ‘നോ എൻട്രി’! ഹോർമുസ് കടലിടുക്കിൽ നിർണായക നീക്കവുമായി ഇറാൻ
മറുഭാഗത്ത് ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ആക്രമണങ്ങളും തുടരുകയാണ്. ജറുസലേമിനെ ലക്ഷ്യമിട്ടെത്തിയ ഇറാൻ മിസൈൽ ഇസ്രയേൽ ആകാശത്തുവെച്ച് തകർത്തു. ഇതിന് പിന്നാലെ ഇറാനിലെ തബ്‌രിസിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. ലെബനനിലും സ്ഥിതി ശാന്തമല്ല. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. ഏറ്റവും ഒടുവിൽ ബുർജ് ഖലാവിയയിലെ ആരോഗ്യകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 12 പേർക്ക് ജീവൻ നഷ്ടമായി. സംഘർഷം ലഘൂകരിക്കാൻ ഇസ്രായേലും ലെബനനും നേരിട്ട് ചർച്ച നടത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെട്ടു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ഇറാൻ അതിർത്തിയിൽ അമേരിക്കയുടെ പടയൊരുക്കം; 2500 മറീനുകളും അത്യാധുനിക യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്! appeared first on Express Kerala.




