
കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഞ്ജലി നായർ തന്റെ പേര് മാറ്റാനായി ഹൈക്കോടതിയെ സമീപിച്ചു. ബാലറ്റിലും വോട്ടിങ് യന്ത്രത്തിലും ഔദ്യോഗിക പേരായ ‘അഞ്ജലി പി.വി.’ എന്നതിന് പകരം വോട്ടർമാർക്കിടയിൽ സുപരിചിതമായ ‘അഞ്ജലി നായർ’ എന്ന പേര് ഉൾപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
നിലവിൽ സ്ഥാനാർത്ഥിപ്പട്ടികയിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലും അഞ്ജലി പി.വി. എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ പേര് വോട്ടർമാർക്ക് പരിചിതമല്ലെന്നും ഇത് തനിക്ക് ലഭിക്കേണ്ട വോട്ടുകളെ ബാധിക്കുമെന്നും അഞ്ജലി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും പോസ്റ്ററുകളും ‘അഞ്ജലി നായർ’ എന്ന പേരിലാണെന്നും ബാലറ്റിലെ പേര് മാറ്റം വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അവർ കോടതിയെ ബോധിപ്പിച്ചു.
Also Read:കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ ബിജെപി പൂജ്യം; കേരളത്തിൽ ഡീൽ ആരോപണവുമായി എം.വി. ഗോവിന്ദൻ
ഹർജി പരിഗണിച്ച ഹൈക്കോടതി വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിർണ്ണായക ഘട്ടത്തിൽ ഇത്തരമൊരു മാറ്റം വരുത്തുന്നത് എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തിൽ സംശയമുണ്ട്. വീടുകളിലെത്തിയുള്ള വോട്ടിങ് ഇതിനോടകം ആരംഭിച്ചതും സർവീസ് വോട്ടുകൾ രേഖപ്പെടുത്താൻ തുടങ്ങുന്നതും പ്രായോഗിക തടസ്സങ്ങളായി മാറിയേക്കാം.
The post പ്രചാരണം ‘അഞ്ജലി നായർ’, ബാലറ്റിൽ ‘അഞ്ജലി പി.വി’; ആശയക്കുഴപ്പം ഒഴിവാക്കാൻ സ്ഥാനാർത്ഥിയുടെ നിയമപോരാട്ടം appeared first on Express Kerala.




