
കേന്ദ്ര സർക്കാരിന്റെ എഫ്.സി.ആർ.എ നിയമഭേദഗതിയിൽ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. നിയമത്തിന്റെ മറവിൽ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുക എന്നതാണ് ഭരണാധികാരിയുടെ മികവ്. എന്നാൽ എഫ്.സി.ആർ.എ വിഷയത്തിൽ രാജ്യം ഭരിക്കുന്നവർ തങ്ങളെ ചേർത്തുപിടിക്കുന്നതായി അനുഭവപ്പെടുന്നില്ല,” ക്ലീമിസ് ബാവ വ്യക്തമാക്കി. നിയമഭേദഗതി പുനഃപരിശോധിക്കണമെന്നത് എല്ലാ ക്രൈസ്തവ സഭകളുടെയും പൊതുവായ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: പ്രധാനമന്ത്രി ഏപ്രിൽ 4-ന് കേരളത്തിലെത്തും; തിരുവനന്തപുരത്ത് റോഡ്ഷോ, തിരുവല്ലയിൽ പൊതുപരിപാടി
പെസഹാ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങളിൽ അധ്യാപകർക്ക് തിരഞ്ഞെടുപ്പ് പരിശീലനം നിശ്ചയിച്ച അധികൃതരുടെ നടപടിയെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവർക്ക് ഈ വിശേഷ ദിവസങ്ങളെക്കുറിച്ച് അറിവില്ലായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. എഫ്.സി.ആർ.എ ഭേദഗതിയും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ കെ.സി.ബി.സി ഇന്ന് അടിയന്തര യോഗം ചേരും.
The post ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ല; കേന്ദ്ര നിയമഭേദഗതി പുനഃപരിശോധിക്കണമെന്ന് ബസേലിയോസ് ക്ലീമിസ് ബാവ appeared first on Express Kerala.




