
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മോദിയുടെ ബി ടീം ആയി പ്രവർത്തിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ മോദി തലകുനിക്കുകയാണ്. രാജ്യത്തിന്റെ ഊർജ സുരക്ഷ അമേരിക്കയ്ക്ക് തീറെഴുതിയ പ്രധാനമന്ത്രിക്ക് ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാൻ ധൈര്യമില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതിനാലാണ് മോദി ഇത്രയേറെ ഭയപ്പെടുന്നതെന്നും അവർ പരിഹസിച്ചു.
കേരള മുഖ്യമന്ത്രിക്ക് മാത്രം കേന്ദ്രത്തിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക ചോദിച്ചു. ശബരിമലയിലെ ക്രമക്കേടുകളിൽ പോലും അന്വേഷണമില്ലാത്തത് ഇതിന് തെളിവാണ്. കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞുവെന്നും അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ ലഭിക്കാത്ത അവസ്ഥയാണെന്നും അവർ പറഞ്ഞു. ആശ വർക്കർമാരുടെ സമരം അടിച്ചമർത്തിയ സർക്കാർ തിരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രമാണ് അവരെ ഓർക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ദുരിതം കാണാതെ വൻകിട വ്യവസായികൾക്ക് തുറമുഖങ്ങൾ നൽകുന്നതിനെയും പ്രിയങ്ക വിമർശിച്ചു. പത്തു വർഷമായിട്ടും സർക്കാർ ഒന്നും നൽകിയില്ലെന്നും മാറ്റം അനിവാര്യമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
The post മോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി ബി ടീം! ചിറയിൻകീഴിൽ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി appeared first on Express Kerala.




