
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ നടത്തിയ കടുത്ത അധിക്ഷേപ പരാമർശങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഏപ്രിൽ 5 ന് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്നും അല്ലാത്തപക്ഷം അവർ ‘നരകത്തിൽ പോകേണ്ടി വരുമെന്നും’ ട്രംപ് പോസ്റ്റ് ചെയ്തു. അറബ് രാജ്യങ്ങളിലെ സാമ്പത്തിക-അടിസ്ഥാന സൗകര്യ മേഖലകൾക്ക് നേരെ ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പരസ്യമായ യുദ്ധപ്രഖ്യാപനം.
ഇറാൻ വെടിവച്ചിട്ട അമേരിക്കൻ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനത്തിലെ പൈലറ്റിനെ അമേരിക്കൻ പ്രത്യേക സേന സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്റെ പർവതനിരകൾക്കിടയിൽ സൈന്യം വളയുന്നതിന് തൊട്ടുമുമ്പ് പരിക്കേറ്റ പൈലറ്റിനെ രക്ഷിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് ട്രംപ് വിശേഷിപ്പിച്ചത്. ഫെബ്രുവരി 28-ന് ഇറാനുമായി യുദ്ധം ആരംഭിച്ച ശേഷം തകർന്നുവീഴുന്ന ആദ്യത്തെ അമേരിക്കൻ വിമാനമാണിത്. കാണാതായ സൈനികനെ തിരിച്ചുകിട്ടിയതോടെ ഇറാന് മേൽ സൈനിക നടപടി കടുപ്പിക്കാനാണ് അമേരിക്കയുടെ നീക്കം.
The post ‘നരകത്തിൽ പോകേണ്ടി വരും’; ഇറാനെതിരെ കടുത്ത അധിക്ഷേപവുമായി ട്രംപ് appeared first on Express Kerala.




