
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ അവസാനിപ്പിച്ചു. നേരിട്ടോ അല്ലാതെയോ, മധ്യസ്ഥർ മുഖേനയോ ഇനി അമേരിക്കയുമായി യാതൊരു ആശയവിനിമയത്തിനും തങ്ങളില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി. ഇന്ന് രാത്രിയോടെ ഇറാൻ എന്ന രാജ്യം തന്നെ ഇല്ലാതാകുമെന്ന ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നയതന്ത്ര ബന്ധങ്ങൾ പൂർണ്ണമായും വിച്ഛേദിക്കാൻ ഇറാൻ തീരുമാനിച്ചത്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിടാൻ ചൊവ്വാഴ്ച രാത്രി എട്ടു മണി വരെയായാണ് ട്രംപ് സമയം നൽകിയിരുന്നത്. എന്നാൽ ഈ അന്ത്യശാസനം ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നീക്കം ആറാഴ്ച പിന്നിടുമ്പോഴും അയവില്ലാതെ തുടരുകയാണ്. ഇതിനിടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇറാനെ എന്നെന്നേക്കുമായി ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന ട്രംപിന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റ് ലോകമെങ്ങും വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ പാലങ്ങളും ഊർജ്ജ നിലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ഭീഷണി അമേരിക്ക ആവർത്തിക്കുന്നു. ട്രംപിന്റെ ഡെഡ്ലൈൻ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മിഡിൽ ഈസ്റ്റിൽ ഒരു വൻ യുദ്ധത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തിരിക്കുകയാണ്.
അതേസമയം അമേരിക്കയുടെ ഭീഷണിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചാൽ, മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികളുടെ ജലശുദ്ധീകരണ പ്ലാന്റുകളും എണ്ണ-വാതക കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കൻ കമ്പനികളുടെ കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യപട്ടികയിലുണ്ടെന്ന് ഇറാൻ സൈന്യം അറിയിച്ചു.
The post ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ! ചർച്ചകൾക്കുള്ള വാതിലുകൾ കൊട്ടിയടച്ചു, മേഖലയിൽ യുദ്ധകാഹളം appeared first on Express Kerala.




