ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. അപകടം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്റർ മാനേജ്മെന്റിനെതിരെയും കുറ്റപത്രത്തിൽ ഗുരുതരമായ പരാമർശങ്ങളുണ്ട്.
തിരക്ക് നിയന്ത്രിക്കുന്നതിൽ തിയേറ്റർ അധികൃതർക്ക് വലിയ വീഴ്ച പറ്റിയെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലോ പോലീസിന്റെ സഹായം തേടുന്നതിലോ അവർ പരാജയപ്പെട്ടുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. അനുമതിയില്ലാതെ താരം തിയേറ്ററിൽ എത്തിയതാണ് വലിയ ജനക്കൂട്ടമുണ്ടാകാൻ കാരണമായതെന്ന നിഗമനത്തിലാണ് അല്ലു അർജുനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
Also Read: സ്വപ്നത്തിൽ പോലും കരുതിയോ പെണ്ണേ… പുതിയ വിശേഷം പങ്കുവച്ച് രാഹുലും ശ്രീവിദ്യയും
ഷോയ്ക്കിടെയുണ്ടായ അപകടത്തിൽ നടൻ അല്ലു അർജുൻ ഉൾപ്പെടെ 23 പേർക്കെതിരെയാണ് ചിക്കഡ്പള്ളി പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സന്ധ്യ തിയേറ്റർ അധികൃതർക്ക് പുറമെ അല്ലു അർജുന്റെ പേഴ്‌സണൽ മാനേജർ, സ്റ്റാഫ് അംഗങ്ങൾ, അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായുണ്ടായിരുന്ന സ്വകാര്യ ബൗൺസർമാർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിയേറ്ററിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതും, മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ആൾക്കൂട്ടത്തെ പ്രകോപിപ്പിക്കും വിധം പെരുമാറിയതും അപകടത്തിന് കാരണമായെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 2024 ഡിസംബർ നാലിനാണ് പുഷ്പ-2 സിനിമയുടെ പ്രീമിയർ ഷോക്കിടെ തിരക്കിൽപ്പെട്ട് ദുരന്തമുണ്ടായത്. പ്രദർശനം നടന്ന തിയറ്ററിലേക്ക് അല്ലു അർജുൻ എത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി ആണ് മരിച്ചത്. രേവതിയുടെ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു.
The post ‘പുഷ്പ 2’ അപകടം: നടൻ അല്ലു അർജുൻ പ്രതിപ്പട്ടികയിൽ; താരമടക്കം 23 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു appeared first on Express Kerala.



