ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ജനപ്രിയ താരങ്ങളിൽ ഒരാളായ വിജയ് തന്റെ സിനിമാ ജീവിതത്തിന് വിടചൊല്ലാനൊരുങ്ങുമ്പോൾ, ആവേശക്കടലായി മാറി മലേഷ്യയിലെ ബുകിത് ജലീൽ നാഷണൽ സ്റ്റേഡിയം. രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി അഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിച്ച വിജയ്‍യുടെ അവസാന ചിത്രമായ ‘ജനനായക’ന്റെ ഓഡിയോ ലോഞ്ചിനാണ് പതിനായിരങ്ങൾ ഇരച്ചെത്തിയത്. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ താരം സിനിമാരംഗം വിടുന്നത് ആരാധകരെ സംങ്കടത്തിലാക്കുന്നുണ്ടെങ്കിലും, പ്രിയ താരത്തെ അവസാനമായി ഒരു വേദിയിൽ കാണാൻ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം സാക്ഷ്യം നിന്നു.
Also Read: കലാലോകത്തെ വിസ്മയങ്ങൾ തീർത്ത കെ. ശേഖർ വിടവാങ്ങി; ‘മൈ ഡിയർ കുട്ടിച്ചാത്തനി’ലൂടെ ശ്രദ്ധേയനായ കലാകാരൻ
75,000 മുതൽ 90,000 വരെ ആരാധകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരിപാടിയിൽ ജനസാഗരം തന്നെയാണ് ദൃശ്യമായത്. ‘ദളപതി തിരുവിഴ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചടങ്ങിൽ വിജയ് ആരാധകർക്കായി ആവേശം വിതറുന്ന വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എസ്.പി.ബി ചരൺ, വിജയ് യേശുദാസ്, ശ്വേത മോഹൻ തുടങ്ങി പ്രശസ്തരായ മുപ്പതോളം ഗായകർ അണിനിരന്ന സംഗീത വിരുന്നും ചടങ്ങിന് മാറ്റുകൂട്ടി. തമിഴ്‌നാടിന് പുറത്ത് മറ്റൊരു രാജ്യത്ത് ഇത്രയധികം ജനപങ്കാളിത്തത്തോടെ ഒരു ഇന്ത്യൻ സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കുന്നത് ചരിത്രപരമായ സംഭവമായി മാറി.
വിജയ്‍യുടെ മാതാപിതാക്കൾക്കൊപ്പം പ്രമുഖ സംവിധായകരായ ആറ്റ്ലി, നെൽസൺ ദിലീപ് കുമാർ, നടി പൂജ ഹെഡ്‌ഗെ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ധനുഷ്, ചിമ്പു തുടങ്ങിയ മുൻനിര താരങ്ങളുടെ സാന്നിധ്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനുവരി 9-ന് പൊങ്കൽ റിലീസായി എത്തുന്ന ‘ജനനായകൻ’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
The post സ്റ്റേഡിയം ഇളകിമറിഞ്ഞു, ഇത് ഫുട്ബോൾ മാച്ചല്ല! ‘ദളപതി’യുടെ അവസാന ഓഡിയോ ലോഞ്ച് കാണാൻ മലേഷ്യയിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ appeared first on Express Kerala.



