മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ടൗൺഷിപ്പിന്റെ തറക്കല്ലിടൽ നിശ്ചയിച്ച തീയതിയിലും നടക്കാത്തത് വയനാട്ടിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കോൺഗ്രസ് ജന്മദിനമായ ഡിസംബർ 28-ന് നിർമാണപ്രവൃത്തി തുടങ്ങുമെന്ന് ടി. സിദ്ദിഖ് എം.എൽ.എ മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപിച്ച ദിവസം കഴിഞ്ഞിട്ടും പദ്ധതിയിൽ വ്യക്തത വരാത്തതോടെ, കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാറ്റുകൂട്ടാൻ കോൺഗ്രസ് നടത്തിയ പ്രഖ്യാപനം വെറും ‘കണ്ണിൽ പൊടിയിടൽ’ മാത്രമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു.
Also Read: വെങ്ങോലയും തിരുവാലിയും യുഡിഎഫിന്; പുല്ലൂര്‍-പെരിയ, എരുമേലി, വിയപുരം പഞ്ചായത്തുകള്‍ എല്‍ഡിഎഫിന്
ദുരന്തബാധിതർക്കായി കെപിസിസിയും രാഹുൽ ഗാന്ധിയും ചേർന്ന് 100 വീടുകൾ വീതം നിർമിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പും മുസ്ലിം ലീഗിന്റെ പദ്ധതിയും അതിവേഗം പുരോഗമിക്കുമ്പോഴും, കോൺഗ്രസ് ഇതുവരെ സ്ഥലം കണ്ടെത്തുകയോ ഗുണഭോക്താക്കളുടെ പട്ടിക പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ വിമർശനം. ഈ പദ്ധതിക്കായി ജനങ്ങളിൽ നിന്ന് പിരിച്ച തുകയുടെ കണക്കുകൾ വ്യക്തമാക്കണമെന്നും എവിടെയാണ് സ്ഥലം കണ്ടെത്തിയതെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ കാണിക്കണമെന്നും സി.പി.എം നേതാക്കൾ വെല്ലുവിളിച്ചു. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീടുകളുടെ കാര്യത്തിലും നിലവിൽ അവ്യക്തത തുടരുകയാണ്.
അതേസമയം, സി.പി.എമ്മിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ടി. സിദ്ദിഖ് എം.എൽ.എ, ടൗൺഷിപ്പ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും വ്യക്തമാക്കി. സ്ഥലമെടുപ്പും നിർമാണ ഏജൻസിയുമായുള്ള കരാറും പൂർത്തിയാക്കി ജനുവരി ആദ്യവാരം തന്നെ പദ്ധതി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡിസംബർ 28-ന് നിർമാണം തുടങ്ങണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും അത് സി.പി.എം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സഹായം വൈകുന്നതിനെക്കുറിച്ച് മറുപടി പറയാൻ സി.പി.എമ്മിന് ബാധ്യതയുണ്ടെന്നും ജനുവരി ആദ്യത്തോടെ എല്ലാ വിവാദങ്ങൾക്കും വിരാമമാകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
The post പിരിച്ച പണം എവിടെ, സ്ഥലം എവിടെ? കോൺഗ്രസിന്റെ ടൗൺഷിപ്പ് വാഗ്ദാനം മാത്രം; ചർച്ചയാക്കി സിപിഎം appeared first on Express Kerala.



