തിരുവനന്തപുരം: നഗരസഭാ അതിർത്തിക്കുള്ളിൽ മാത്രമേ സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസുകൾ ഓടാവൂ എന്ന മേയർ വി.വി. രാജേഷിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കോർപ്പറേഷൻ ഇന്ത്യയിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു ‘സ്വതന്ത്ര രാജ്യം’ ഒന്നുമല്ലെന്നും, വികസന പ്രവർത്തനങ്ങളെ സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അപക്വമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. നഗരസഭാ അതിർത്തിയിൽ വരമ്പുവെച്ച് ഗതാഗത സൗകര്യം തടയാൻ ശ്രമിക്കുന്നത് വികസന വിരുദ്ധമായ നിലപാടാണെന്നും, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് മേൽ കുതിരകയറുന്ന പ്രവണത മേയർ അവസാനിപ്പിക്കണമെന്നും വാർത്താക്കുറിപ്പിലൂടെ മന്ത്രി ആവശ്യപ്പെട്ടു.
Also Read: അക്ഷരമുറ്റത്ത് വിരുന്നെത്തുന്ന ബാല്യം; നിയമസഭാ പുസ്തകോത്സവത്തിൽ കുട്ടികൾക്കായി വർണ്ണാഭമായ കലാവിരുന്നൊരുങ്ങുന്നു
സ്മാർട്ട് സിറ്റി പദ്ധതിയുടെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചാണ് മേയർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതം വകയിരുത്തിയ പദ്ധതിയിൽ കോർപ്പറേഷന്റെ വിഹിതം കേവലം 135.7 കോടി രൂപ മാത്രമാണ്. പദ്ധതിയുടെ 60 ശതമാനത്തിലധികം തുക സംസ്ഥാന ഖജനാവിൽ നിന്നാണ് ചെലവഴിക്കുന്നത്. നിലവിലുള്ള 113 ഇലക്ട്രിക് ബസുകളിൽ 50 എണ്ണം കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ളതാണ്. സ്മാർട്ട് സിറ്റി, കോർപ്പറേഷൻ, കെ.എസ്.ആർ.ടി.സി എന്നിവർ ചേർന്നുള്ള ത്രികക്ഷി കരാർ പ്രകാരമാണ് ബസുകൾ സർവീസ് നടത്തുന്നത്. ബസുകളുടെ അറ്റകുറ്റപ്പണി, ജീവനക്കാർ, ടിക്കറ്റിംഗ് തുടങ്ങിയ സർവ നിയന്ത്രണങ്ങളും കെ.എസ്.ആർ.ടി.സിക്കാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
നഗരത്തിന്റെ ഗതാഗത ക്രമീകരണത്തിൽ തീരുമാനമെടുക്കാൻ മേയർക്ക് ഒറ്റയ്ക്ക് അധികാരമില്ലെന്നും സർവീസ് കാര്യങ്ങൾ പരിശോധിക്കുന്ന ഉപദേശക സമിതിയുടെ അധ്യക്ഷൻ എന്ന പദവി മാത്രമാണ് മേയർക്കുള്ളതെന്നും ശിവൻകുട്ടി വ്യക്തമാക്കി. വിദേശികളും ഇതര സംസ്ഥാനക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ എത്തുന്ന തലസ്ഥാന നഗരിയിൽ പ്രായോഗിക ബുദ്ധിയോടെ വേണം കാര്യങ്ങളെ സമീപിക്കാൻ. മുൻ മേയർമാരായ വി.കെ. പ്രശാന്തും ആര്യ രാജേന്ദ്രനും വികസന കാര്യങ്ങളിൽ പുലർത്തിയ ക്രിയാത്മകമായ കാഴ്ചപ്പാടുകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മേയർ ഏറെ പിന്നിലാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും മന്ത്രി പരിഹസിച്ചു.
The post ‘തിരുവനന്തപുരം കോർപ്പറേഷൻ സ്വതന്ത്ര രാജ്യമല്ല’; മേയർക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ശിവൻകുട്ടി appeared first on Express Kerala.



