ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെടുന്ന ഇൻഡോറിൽ മലിനജലം കുടിച്ച് എട്ട് പേർ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ് വർഗീയ സമ്മതിച്ചു. കുറ്റക്കാർ എത്ര ഉയർന്ന പദവിയിലുള്ളവരായാലും അവരെ വെറുതെ വിടില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ തന്നെ മണ്ഡലമായ ഭഗീരത്പുരയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. നഗരസഭ വിതരണം ചെയ്ത കുടിവെള്ളത്തിൽ ഡ്രെയിനേജ് പൈപ്പിലെ മാലിന്യം കലർന്നതാണ് ദുരന്തത്തിന് കാരണമായത്. മരിച്ച എട്ടുപേരിൽ ആറുപേരും സ്ത്രീകളാണ്.
Also Read: മഞ്ഞിൽ മൂടി തലസ്ഥാനം; വ്യോമഗതാഗതം പ്രതിസന്ധിയിൽ! യാത്രാ നിർദ്ദേശങ്ങളുമായി അധികൃതർ
ഡിസംബർ 25 മുതൽ വിതരണം ചെയ്ത വെള്ളം കുടിച്ച നൂറിലധികം പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പൈപ്പ് ലൈനിന് മുകളിൽ അനധികൃതമായി നിർമ്മിച്ച ടോയ്ലറ്റിൽ നിന്നുള്ള മാലിന്യം കുടിവെള്ള പൈപ്പിൽ കലരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർദ്ദേശപ്രകാരം രണ്ട് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ പ്രദേശത്ത് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും നാല് ആംബുലൻസുകളും പ്രത്യേക മെഡിക്കൽ സംഘങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രോഗബാധിതർക്കായി മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലും ശ്രീ ഔറോബിന്തോ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ച മന്ത്രി, ഇപ്പോൾ പ്രാധാന്യം നൽകുന്നത് രോഗികളുടെ ജീവൻ രക്ഷിക്കാനാണെന്നും കൂട്ടിച്ചേർത്തു. പൈപ്പ് ലൈനിലെ ചോർച്ചയും അനധികൃത നിർമ്മാണങ്ങളും കൃത്യസമയത്ത് കണ്ടെത്തുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതാണ് ഇത്ര വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്ന വിലയിരുത്തലിലാണ് അധികൃതർ.
The post ഇൻഡോറിൽ മലിനജലം കുടിച്ച് 8 മരണപ്പെട്ട സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ബിജെപി മന്ത്രി, ശക്തമായ നടപടിക്ക് നിർദ്ദേശം appeared first on Express Kerala.



