ലോകം 2026-നെ ആഘോഷപൂർവ്വം വരവേൽക്കുമ്പോൾ ബൾഗേറിയയ്ക്ക് ഇത് കേവലമൊരു പുതുവർഷം മാത്രമല്ല, വലിയൊരു സാമ്പത്തിക പരിവർത്തനത്തിന്റെ തുടക്കം കൂടിയാണ്. ഇക്കാലമത്രയും രാജ്യം ഉപയോഗിച്ചിരുന്ന ‘ലെവ്’ എന്ന തനത് കറൻസി ഇന്ന് ചരിത്രമായി മാറുകയാണ്. ജനുവരി ഒന്ന് മുതൽ ബൾഗേറിയൻ ജനതയുടെ പോക്കറ്റുകളിൽ ‘യൂറോ’ തിളങ്ങും. ഇതോടെ യൂറോപ്യൻ യൂണിയന്റെ ഏകീകൃത കറൻസി ഔദ്യോഗികമായി സ്വീകരിക്കുന്ന 21-ാമത്തെ രാജ്യമായി ബൾഗേറിയ മാറി.
2007 മുതൽ യൂറോപ്യൻ യൂണിയനിൽ അംഗമാണെങ്കിലും, സ്വന്തം കറൻസി ഉപേക്ഷിക്കാൻ ബൾഗേറിയയ്ക്ക് 19 വർഷത്തെ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു. കടുത്ത സാമ്പത്തിക മാനദണ്ഡങ്ങൾ പാലിച്ചും, വിലക്കയറ്റത്തെ നിയന്ത്രിച്ചും നടത്തിയ കഠിന പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്ന് രാജ്യം യൂറോസോണിന്റെ ഭാഗമാകുന്നത്. ജനുവരി മാസം മുഴുവൻ ലെവും യൂറോയും ഒരേപോലെ വിനിമയത്തിന് ഉപയോഗിക്കാമെങ്കിലും, ഫെബ്രുവരി ഒന്ന് മുതൽ യൂറോ മാത്രമായിരിക്കും ഔദ്യോഗിക കറൻസി.
Also Read: വെള്ളമില്ലാത്ത ആർത്തവദിനങ്ങൾ, മരുന്നില്ലാത്ത മുറിവുകൾ! വെടിയുണ്ടകളെക്കാൾ ഗാസയിലെ സ്ത്രീക്കളെ ഭയപ്പെടുത്തുന്നത് എന്ത്?
ഈ മാറ്റം ബൾഗേറിയയുടെ ടൂറിസം മേഖലയ്ക്കും വിദേശ നിക്ഷേപത്തിനും വലിയ കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കറൻസി മാറുമ്പോൾ സാധനങ്ങളുടെ വില വർദ്ധിക്കുമോ എന്ന ആശങ്ക ചിലർക്കിടയിലുണ്ട്. എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഈ മാറ്റം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. നിലവിൽ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 21 എണ്ണം യൂറോയിലേക്ക് മാറിയെങ്കിലും പോളണ്ട്, സ്വീഡൻ, ഡെന്മാർക്ക് തുടങ്ങിയ ആറ് രാജ്യങ്ങൾ ഇപ്പോഴും സ്വന്തം കറൻസിയിൽ തന്നെ തുടരുകയാണ്.
The post ചരിത്രം കുറിച്ച് ബൾഗേറിയ; ഇനി ‘ലെവ്’ വിടപറയുന്നു, വിനിമയത്തിന് ഇനി യൂറോ! appeared first on Express Kerala.



