ന്യൂഡൽഹി: കാനഡയിലെ വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്താനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് മദ്യപിച്ച നിലയിൽ പിടിയിലായി. ഡിസംബർ 23-നാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് മുൻപ് ഡ്യൂട്ടിഫ്രീ ഷോപ്പിൽ മദ്യം വാങ്ങാൻ എത്തിയതായിരുന്നു പൈലറ്റ്. പൈലറ്റിന് മദ്യത്തിന്റെ മണമുള്ളതായി ഷോപ്പിലെ ജീവനക്കാരിയാണ് അധികൃതരെ അറിയിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ എയർപോർട്ട് അധികൃതർ ഇടപെടുകയും പൈലറ്റിനെ സർവീസിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. വിമാന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര സുരക്ഷാ വീഴ്ചയെക്കുറിച്ച് എയർ ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൈലറ്റിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് കനേഡിയൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രെത്തലൈസർ പരിശോധനയിൽ പൈലറ്റ് മദ്യം ഉപയോഗിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എയർലൈനിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ അധികൃതർ എയർ ഇന്ത്യയ്ക്ക് കത്തയച്ചു.പൈലറ്റ് പിടിയിലായതിനെത്തുടർന്ന് മറ്റൊരു പൈലറ്റിനെ നിയോഗിച്ചാണ് വിമാന സർവീസ് പൂർത്തിയാക്കിയത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പൈലറ്റിനെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
The post വാൻകൂവർ-ഡൽഹി വിമാനത്തിലെ പൈലറ്റ് മദ്യപിച്ച നിലയിൽ; ഗുരുതര സുരക്ഷാവീഴ്ചയിൽ അന്വേഷണം തുടങ്ങി appeared first on Express Kerala.



