
മലപ്പുറം: ഇൻസ്റ്റഗ്രാമിൽ വൈറലായ ‘കുട്ടി സഖാവ്’ മുഹമ്മദ് സിയാന്റെ അക്കൗണ്ട് മെറ്റ നീക്കം ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സിയാൻ ‘കുട്ടി സഖാക്കളെ’ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോയ്ക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം കമന്റുകളുമായി എത്തിയിരുന്നു. 24 മണിക്കൂറിനുള്ളിൽ വീഡിയോയ്ക്ക് രണ്ട് ദശലക്ഷത്തിലധികം കാഴ്ചകളും ലഭിച്ചിരുന്നു. (Kutti Sakhavu Instagram account suspension)
വീഡിയോ വൈറലായതിന് പിന്നാലെയാണ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത്. എന്നാൽ അക്കൗണ്ട് നഷ്ടപ്പെട്ടതിൽ വിഷമമില്ലെന്നും ഇനിയും വീഡിയോകൾ ചെയ്യുമെന്നും സിയാൻ പ്രതികരിച്ചു. അക്കൗണ്ട് ഏത് കാരണത്താലാണ് മരവിപ്പിച്ചതെന്ന് മെറ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അക്കൗണ്ട് തിരിച്ചുപിടിക്കുന്നതിനായി സിയാന്റെ മാതാപിതാക്കൾ മെറ്റയ്ക്ക് അപ്പീൽ നൽകിയിട്ടുണ്ട്. അക്കൗണ്ട് പൂട്ടിയതുമായി ബന്ധപ്പെട്ട് മെറ്റയുടെ നടപടിയെ ചോദ്യം ചെയ്ത് പ്രമുഖ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സിയാൻ ഇതിന് മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് താൻ പിന്തുണച്ച സ്ഥാനാർഥി പരാജയപ്പെട്ടതിനെ തുടർന്ന്, താൻ പറഞ്ഞ വാക്ക് പാലിക്കുമെന്ന് പ്രഖ്യാപിച്ച് എട്ടുവയസുകാരനായ സിയാൻ തല മൊട്ടയടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം, സമീപകാലത്ത് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളും അക്കൗണ്ടുകളും മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ചില ഫേസ്ബുക്ക് പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. എഐ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്നമാണ് ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കാരണമായതെന്ന് മെറ്റ വിശദീകരിച്ചിരുന്നു. പിന്നീട് നീക്കം ചെയ്ത ഉള്ളടക്കങ്ങൾ പുനഃസ്ഥാപിക്കുകയും ആരുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
Summary: Meta has reportedly suspended the Instagram account of eight-year-old social media personality Muhammad Ziyan, known as ‘Kutti Sakhavu’, after his videos went viral. The reason for the account suspension has not been officially disclosed, while his parents have appealed to Meta for restoration.




