
ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ശ്രീലങ്കൻ ഓപ്പണർ ലഹിരു ഉദാരയെ പുറത്താക്കാൻ ഇന്ത്യൻ താരം ധ്രുവ് ജുറെൽ എടുത്ത ക്യാച്ച് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. ശ്രീലങ്കൻ ഇന്നിങ്സിന്റെ 22-ാം ഓവറിൽ മാനവ് സുതാർ എറിഞ്ഞ പന്തിൽ മുന്നോട്ട് ഡൈവ് ചെയ്താണ് ജുറെൽ ക്യാച്ചെടുത്തത്. ക്യാച്ചിൽ സംശയം തോന്നിയ ഫീൽഡ് അമ്പയർമാർ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടു. സ്ലോ-മോഷൻ റിപ്ലേകളിൽ പന്ത് നിലത്തുതട്ടുന്നത് വ്യക്തമായിരുന്നിട്ടും, കൂടുതൽ പരിശോധനകൾക്ക് നിൽക്കാതെ ടിവി അമ്പയർ ഔട്ട് വിധിച്ചത് ലങ്കൻ താരങ്ങളെയും ആരാധകരെയും ഞെട്ടിച്ചു.
തീരുമാനത്തിൽ നിരാശനായി ആദ്യം ക്രീസ് വിടാൻ വിസമ്മതിച്ച ലഹിരു ഉദാര 58 പന്തിൽ 16 റൺസുമായി ഒടുവിൽ മടങ്ങി. സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതോടെ കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ശ്രീലങ്കൻ താരം റസ്സൽ ആർനോൾഡ് അമ്പയറുടെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തു. പന്ത് ഗ്രൗണ്ടിൽ തട്ടുന്നത് വ്യക്തമായി കാണാമായിരുന്നുവെന്നും അത് ഔട്ടല്ലെന്നും ഉദാര ബാറ്റിങ് തുടരേണ്ടതായിരുന്നുവെന്നും ആർനോൾഡ് പ്രതികരിച്ചു.
Also Read: മഴ വില്ലനാകുമോ? വിജയത്തിലേക്ക് ഒരു പടി കൂടി; ഗാല്ലെ ടെസ്റ്റിൽ ശ്രീലങ്ക പതറുന്നു!
മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ 193 റൺസിന് പുറത്തായ ഇന്ത്യ, ശ്രീലങ്കയ്ക്ക് മുന്നിൽ 372 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. 69 പന്തിൽ 66 റൺസ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. ടെസ്റ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഏഷ്യൻ ബാറ്ററെന്ന ചരിത്രനേട്ടവും പന്ത് ഈ ഇന്നിങ്സിലൂടെ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നാലാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ്. ജയിക്കാൻ 288 റൺസ് കൂടി വേണമെന്നിരിക്കെ ഇന്ത്യക്കായി മാനവ് സുതാർ രണ്ടും, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
The post പന്ത് തട്ടിയത് നിലത്തോ കൈയിലോ? റിപ്ലേകൾ കാട്ടിയിട്ടും ക്യാച്ച് ഔട്ട് വിളിച്ച് അമ്പയര്‍; വിവാദം? appeared first on Express Kerala.




