
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെയുള്ള ഇഡി നടപടിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീണയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ മുൻപാകെ വന്നിട്ടില്ലെന്നും ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ലഹരിയുമായി ഡിവൈഎഫ്ഐ നേതാക്കളെ പിടികൂടിയ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. യൂത്ത് കോൺഗ്രസായാലും യൂത്ത് ലീഗായാലും ഡിവൈഎഫ്ഐ ആയാലും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഒരു തലമുറയെ രക്ഷിക്കാനുള്ള നീക്കമാണിതെന്നും രാജ്യത്തെ ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് ‘തൂഫാൻ’ എന്നും അദ്ദേഹം പറഞ്ഞു.
Also Read:മാസപ്പടി കേസിൽ തനിക്കെതിരായ വാർത്ത പച്ചക്കള്ളം; വ്യാജ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.എ. മുഹമ്മദ് റിയാസ്!
ഇതിനിടയിൽ, വീണാ വിജയനെതിരെയുള്ള അന്വേഷണം കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡെറക്ടറേറ്റ്. വീണ ഉപയോഗിച്ച വ്യാജ സിം കാർഡിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറായ നന്ദുലാൽ എന്ന ആളുടെ പേരിലാണ് സിം കാർഡ് എടുത്തിരിക്കുന്നതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 2024 മുതൽ വീണ ഈ സിം ഉപയോഗിച്ചതായും, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നുമാണ് നന്ദുലാലിന്റെ മൊഴി. എന്നാൽ എന്ത് ആവശ്യത്തിനാണ് സിം എടുത്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ സിം ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകളാണ് നടത്തിയിരുന്നതെന്നും, അനധികൃത പണമിടപാടുകൾക്കാണ് ഈ കോളുകൾ ഉപയോഗിച്ചതെന്നുമാണ് ഇഡിയുടെ വിലയിരുത്തൽ. സംഭവത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച നോട്ടീസ് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
The post വീണാ വിജയനെതിരെയുള്ള ഇഡി നടപടിയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആഭ്യന്തര മന്ത്രി! appeared first on Express Kerala.




