
ഇടുക്കി: ഇടമലക്കുടിയിൽ അടിയന്തര ചികിത്സ ആവശ്യമായ രോഗിയെ വീണ്ടും ചുമന്ന് ആശുപത്രിയിലെത്തിച്ചു. കീഴ് വലയംപാറക്കുടി സ്വദേശിയായ രാജാത്തി (30)യെയാണ് കമ്പിൽ തുണി കെട്ടി ഏകദേശം നാല് കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. (Edamalakudy patient carried)
കടുത്ത പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്നാണ് രാജാത്തിക്ക് അടിയന്തര ചികിത്സ ആവശ്യമായത്. നാട്ടുകാർ ചേർന്ന് കമ്പിൽ തുണി കെട്ടിയുണ്ടാക്കിയ സംവിധാനത്തിൽ ചുമന്നാണ് ഇടമലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മൂന്നാറിലേക്ക് മാറ്റി.
ഇടമലക്കുടിയിൽ പുഴ മുറിച്ചുകടക്കുന്നതിനായി നിലവിലുള്ളത് മുളകൊണ്ട് നിർമിച്ച താത്കാലിക പാലമാണ്. പാലം അപകടാവസ്ഥയിലായതിനാൽ ഇതുവഴി രോഗിയെ കൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് പുഴ മുറിച്ചുകടന്ന് ആശുപത്രിയിലെത്തിക്കേണ്ടിവന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും വലിയ ദുരിതമാണ് പ്രദേശവാസികൾ നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇടമലക്കുടിയിൽ രോഗികളെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ പോലും സുഗമമായ ഗതാഗത സൗകര്യം ലഭ്യമല്ലാത്തത് പ്രദേശത്തെ ആരോഗ്യസംവിധാനത്തിന്റെ പരിമിതികളാണ് വ്യക്തമാക്കുന്നതെന്ന വിമർശനവും ശക്തമാണ്. സ്ഥിരമായ പാലവും മെച്ചപ്പെട്ട ഗതാഗത സംവിധാനവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്.
Summary: A 30-year-old woman from Edamalakudy in Idukki was carried for nearly four kilometres to reach a local hospital after she developed severe fever and other health problems. The incident has once again highlighted the lack of safe transport and basic infrastructure in the remote tribal settlement.




