
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട് എൻ.സി.പി.ഐയിൽ ചേർന്ന 20 വിമത ലോക്‌സഭാ എം.പിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിമത എം.പിമാർക്കെതിരെ നൽകിയ അയോഗ്യതാ ഹർജികളിൽ ലോക്‌സഭാ സ്പീക്കർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ലോക്‌സഭയിലെ തൃണമൂൽ നേതാവുമായ അഭിഷേക് ബാനർജി സമർപ്പിച്ച ഹർജിയിലാണ് നടപടി.(Supreme Court Issues Notice To 20 Rebel TMC MPs On Disqualification Petition)
അതിനിടെ, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത് കൊല്‍ക്കത്ത ഹൈക്കോടതി തടഞ്ഞു. അഭിഷേകിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും, നവംബര്‍ 30 വരെയോ അല്ലെങ്കില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ ഹര്‍ജിക്കാരനെതിരെ യാതൊരു നിര്‍ബന്ധിത നടപടികളും സ്വീകരിക്കരുതെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ഉത്തരവ് പുറപ്പെടുവിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലോക്‌സഭാ സ്പീക്കർ ഓം ബിർളയെയും കേസിൽ എതിർകക്ഷിയാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന് പ്രത്യേകം നോട്ടീസ് അയച്ചിട്ടില്ല. സ്പീക്കർക്ക് വേണ്ടി കേന്ദ്ര ഭരണകൂടത്തെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാവുകയും, അയോഗ്യതാ ഹർജികളിൽ നടപടിക്രമങ്ങൾ ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു.
ഒരു ഭരണഘടനാ പദവിക്കും എതിരായി ഉത്തരവിടാനല്ല, മറിച്ച് അയോഗ്യതാ നടപടികൾ കൃത്യ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് കോടതി ശ്രമിക്കുന്നതെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു.
സയാനി ഘോഷ്, കകോലി ഘോഷ് ദസ്തിദാർ, സുദീപ് ബന്ദോപാധ്യായ, ശതാബ്ദി റോയ്, പ്രസൂൺ ബാനർജി, അരൂപ് ചക്രവർത്തി, ദീപക് ദേവ് അധികാരി, യൂസഫ് പഠാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടെ 20 എം.പിമാർക്കെതിരെയാണ് അയോഗ്യതാ ഹർജി നിലനിൽക്കുന്നത്. ഈ വർഷം മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇവർ പാർട്ടി വിട്ട് എൽ.സി.പി.ഐയിൽ ചേർന്നതും ലോക്‌സഭയിൽ പ്രത്യേക വിഭാഗമായി ഇരിപ്പിടം സ്വന്തമാക്കിയതും. ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം ഇവരെ അയോഗ്യരാക്കണമെന്നാണ് ടി.എം.സി ആവശ്യപ്പെടുന്നത്.
Story Summary
The Supreme Court of India issued notices to 20 rebel Trinamool Congress Lok Sabha MPs on a petition filed by party general secretary Abhishek Banerjee. The petition seeks an expedited decision from Lok Sabha Speaker Om Birla on disqualification proceedings under the anti-defection law. The bench led by Chief Justice Surya Kant emphasized the importance of concluding the disqualification proceedings within a specified timeframe.




