മറാത്തി അറിയില്ലെങ്കിൽ പിഴയോ? മുംബൈയിൽ ഓട്ടോ-ടാക്സി പ്രതിഷേധം! നിയമം വ്യക്തമാക്കി ഫഡ്നാവിസ്

മറാത്തി അറിയില്ലെങ്കിൽ പിഴയോ? മുംബൈയിൽ ഓട്ടോ-ടാക്സി പ്രതിഷേധം! നിയമം വ്യക്തമാക്കി ഫഡ്നാവിസ്

റാത്തി ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട പുതിയ പരിശോധനയെച്ചൊല്ലി മുംബൈയിൽ ആശയക്കുഴപ്പം രൂക്ഷമായതോടെ ഓട്ടോ-ടാക്സി സർവീസുകൾ താളംതെറ്റി. ഓഗസ്റ്റ് 25ന് രാവിലെ മറാത്തി ഭാഷാ നിർബന്ധത്തിനെതിരെ ചില ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ അപ്രതീക്ഷിതമായ മൂന്ന് ദിവസത്തെ അനൗദ്യോഗിക സമരം ആരംഭിച്ചതാണ് യാത്രക്കാരെ വലച്ചത്. റോഡ് ഉപരോധം, യാത്രക്കാരെ വാഹനങ്ങളിൽ നിന്ന് ഇറക്കിവിടൽ, സർവീസ് തുടരുന്ന ഡ്രൈവർമാരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. പ്രധാന ഗതാഗത യൂണിയനുകളുടെ ഔദ്യോഗിക പിന്തുണയില്ലാതെയാണ് സ്വതന്ത്ര സംഘങ്ങളാണ് സമരത്തിന് നേതൃത്വം നൽകിയതെന്നാണ് വിവരം.

കന്ദിവലി, മലാഡ് വെസ്റ്റ്, സാന്താക്രൂസ്, ദഹിസർ, അന്ധേരി തുടങ്ങിയ പടിഞ്ഞാറൻ മുംബൈ മേഖലകളിലാണ് പ്രതിഷേധം ശക്തമായത്. കന്ദിവലി വെസ്റ്റിലെ ലാൽജിപാഡയിൽ ഡ്രൈവർമാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. മറാത്തി പരിജ്ഞാനം ഇല്ലാത്ത ഡ്രൈവർമാർക്ക് ആർടിഒ ഉദ്യോഗസ്ഥർ 5,000 മുതൽ 20,000 രൂപ വരെ പിഴ ഈടാക്കുന്നുവെന്ന അഭ്യൂഹങ്ങളാണ് പ്രതിഷേധം ശക്തമാക്കിയത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ യാത്രക്കാർ കുടുങ്ങിയതായും സമരക്കാർ വാഹനങ്ങൾ തടഞ്ഞതായുമുള്ള പരാതികളും വ്യാപകമായി.

ALSO READ;‘പിരമിഡ്’ ഒക്കെ എന്ത്..! 1800 പേർ ചേർന്ന് 396 ടൺ കോട്ട നീക്കുന്നു; ഭ്രാന്തല്ല, ഇതാണ് സൂപ്പർ ജാപ്പനീസുകൾ

സംഭവം രൂക്ഷമായതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിഷയത്തിൽ വ്യക്തത വരുത്തി. ടാക്സി, ഓട്ടോ ഡ്രൈവർമാർ മറാത്തിയിൽ വിദഗ്ധരാകണമെന്നല്ല സർക്കാരിന്റെ നിർദേശമെന്നും, ജോലിക്കാവശ്യമായ അടിസ്ഥാന മറാത്തി ആശയവിനിമയം മാത്രം അറിയണമെന്നുമാണ് ഫഡ്നാവിസ് വ്യക്തമാക്കിയത്. പഠിക്കാനുള്ള സമയപരിധി സർക്കാർ പലതവണ നീട്ടിയിട്ടുണ്ടെന്നും ഇതുവരെ ആരുടെയും ലൈസൻസോ ബാഡ്ജോ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറാത്തി അറിയാത്തവരോട് അനീതി ചെയ്യില്ലെന്നും, സംസ്ഥാനത്തിന്റെ സംസ്കാരവുമായി ചേർന്ന് കഴിയുന്നവരാണ് എല്ലാവരെന്നും ഫഡ്നാവിസ് വ്യക്തമാക്കി.

ഓഗസ്റ്റ് 20ന് മഹാരാഷ്ട്ര ഗതാഗത വകുപ്പ് ആരംഭിച്ച പരിശോധനയാണ് വിവാദത്തിന് തുടക്കമായത്. രണ്ട് ദിവസത്തിനിടെ അടിസ്ഥാന മറാത്തി പരിജ്ഞാനം ഇല്ലെന്ന് കണ്ടെത്തിയ 2,767 വാണിജ്യ യാത്രാ വാഹന ഡ്രൈവർമാർക്ക് ഔദ്യോഗിക നോട്ടീസ് നൽകി. നിയമപ്രകാരം ആദ്യം ഒരു മാസം പരിശീലനത്തിന് സമയം നൽകും. 30 ദിവസത്തിന് ശേഷവും മാനദണ്ഡം പാലിക്കാത്തവർക്ക് ബാഡ്ജും ലൈസൻസും മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാം. ആകെ നാല് മാസത്തെ കാലയളവിന് ശേഷവും നിയമം പാലിക്കാത്ത പക്ഷം ബാഡ്ജും ലൈസൻസും റദ്ദാക്കാനും സാധ്യതയുണ്ട്. ഈ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിയമവിരുദ്ധമായി പിഴ ഈടാക്കുന്ന ആർടിഒ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് മുന്നറിയിപ്പ് നൽകി. സർക്കാർ പിന്തുണയുള്ള ഭാഷാ പരിശീലനത്തിൽ ഇതിനകം 1,65,600ലേറെ മറാത്തിയല്ലാത്ത ഡ്രൈവർമാർ പങ്കെടുത്തിട്ടുണ്ട്. പൊലീസ് സുരക്ഷ ശക്തമാക്കിയതോടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ മുംബൈയിലെ ഗതാഗത സാഹചര്യം സാധാരണ നിലയിലേക്ക് മടങ്ങി.

See also  സ്വർണവിലയിൽ ആശ്വാസകരമായ ഇടിവ്; ഇന്നത്തെ നിരക്കുകൾ അറിയാം

The post മറാത്തി അറിയില്ലെങ്കിൽ പിഴയോ? മുംബൈയിൽ ഓട്ടോ-ടാക്സി പ്രതിഷേധം! നിയമം വ്യക്തമാക്കി ഫഡ്നാവിസ് appeared first on Express Kerala.

Spread the love
Scroll to Top