കാഠ്മണ്ഡു: പാർലമെന്റിനുള്ളിൽ കൂളിങ് ഗ്ലാസ് ധരിക്കുന്നതിന് വിലക്കുണ്ടായിട്ടും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ തന്റെ ട്രേഡ്‌മാർക്ക് കറുത്ത കണ്ണട ഉപേക്ഷിക്കില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് സഭയ്ക്കുള്ളിലും കറുത്ത കണ്ണട ധരിക്കാൻ പ്രധാനമന്ത്രിക്ക് അനുമതി ലഭിച്ചത്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് നേപ്പാൾ ഫെഡറൽ പാർലമെന്റ് സെക്രട്ടറിയേറ്റിന് കൈമാറി.
സഭയ്ക്കുള്ളിൽ ജനപ്രതിനിധികൾ കറുത്ത കണ്ണട ധരിക്കുന്നത് അനാദരവാണെന്ന വിമർശനങ്ങൾക്കിടെയാണ് സ്പീക്കർ ഡോൾ പ്രസാദ് ആര്യൻ ഓഗസ്റ്റ് ആദ്യവാരത്തിൽ കൂളിങ് ഗ്ലാസിന് വിലക്കേർപ്പെടുത്തിയത്. വൈദ്യശാസ്ത്രപരമായ അടിയന്തര സാഹചര്യമുണ്ടെങ്കിൽ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച് കണ്ണട ധരിക്കാമെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബാലേന്ദ്ര ഷാ ചൗനിയിലെ ബിരേന്ദ്ര മിലിട്ടറി ആശുപത്രിയിൽ കണ്ണ് പരിശോധനയ്ക്ക് വിധേയനായി.
ALSO READ;വീമ്പിളക്കിയാൽ പോരാ, വിളമ്പിവെക്കുന്നത് ശരിയാണോ എന്നറിയണം! എഎപിക്കെതിരെ അകാലിദൾ
കണ്ണിന്റെ സംരക്ഷണത്തിനായി ഇരുണ്ട സൺഗ്ലാസുകൾ ധരിക്കാനും ഐഡ്രോപ്പുകൾ ഉപയോഗിക്കാനും നേത്രരോഗ വിദഗ്ധൻ ഡോ. സചിത് ധകൽ നിർദേശിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻ റാപ്പറും കാഠ്മണ്ഡു മേയറുമായിരുന്ന 36കാരനായ ബാലേന്ദ്ര ഷാ തന്റെ സ്റ്റൈലിഷ് കറുത്ത കണ്ണടയിലൂടെയാണ് നേപ്പാളിലെ യുവാക്കൾക്കിടയിൽ ശ്രദ്ധ നേടിയത്. കാമ്പയിനുകളിലും ഔദ്യോഗിക പരിപാടികളിലും ഓഫീസ് ചിത്രങ്ങളിലും അദ്ദേഹം സ്ഥിരമായി ഈ കണ്ണട ധരിക്കാറുണ്ട്.
ബുധനാഴ്ച പാർലമെന്റിൽ നടക്കുന്ന ചോദ്യോത്തര വേളയിൽ എംപിമാരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകാനിരിക്കെയാണ് മെഡിക്കൽ അനുമതി ലഭിച്ചത്. ഇതോടെ പാർലമെന്റിലെ കൂളിങ് ഗ്ലാസ് വിലക്കിനിടയിലും ബാലേന്ദ്ര ഷായുടെ പതിവ് കറുത്ത കണ്ണട ലുക്ക് തുടരുമെന്നാണ് റിപ്പോർട്ട്. ആരോഗ്യപരമായ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള മെഡിക്കൽ റിപ്പോർട്ടാണ് ഇതിന് വഴിയൊരുക്കിയത്.
The post ലോകമിടിഞ്ഞാലും ‘ലുക്ക്’ വിട്ടൊരു കളിയില്ല..! പാർലമെന്റിലും കറുത്ത കണ്ണട; വിലക്ക് മറികടന്ന് മെഡിക്കൽ റിപ്പോർട്ട്, ‘ട്രേഡ്‌മാർക്ക്’ തുടരും appeared first on Express Kerala.




