
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ 2017 മുതൽ തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് വീണ്ടും പരോൾ (Gurmeet Ram Rahim Singh). 21 ദിവസത്തെ പരോൾ അനുവദിച്ചതിനെ തുടർന്ന് ഹരിയാനയിലെ റോഹ്തക്കിലുള്ള സുനാരിയ ജയിലിൽനിന്ന് പുലർച്ചെ അദ്ദേഹം പുറത്തിറങ്ങി.
രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന റാം റഹീമിന് ലഭിക്കുന്ന 17-ാമത്തെ പരോളാണിത്. കഴിഞ്ഞ മേയിൽ 30 ദിവസത്തെ പരോൾ ലഭിച്ചതിന് പിന്നാലെ രണ്ട് മാസത്തിനുള്ളിലാണ് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്. ഈ വർഷം ജനുവരിയിലും 40 ദിവസത്തെ പരോൾ റാം റഹീമിന് ലഭിച്ചിരുന്നു.
2020ൽ ആദ്യമായി പരോളിൽ പുറത്തിറങ്ങിയതിന് ശേഷം കഴിഞ്ഞ ആറ് വർഷത്തിനിടെ ശിക്ഷാകാലയളവിൽ 400 ദിവസത്തിലധികം റാം റഹീം ജയിലിന് പുറത്തായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2002ൽ മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിലും റാം റഹീം പ്രതിയായിരുന്നു. എന്നാൽ ഈ വർഷം മാർച്ചിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഈ കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ദേര സച്ചാ സൗദയുടെ തലവനായ ഗുർമീത് റാം റഹീം സിങ്ങിനെ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസിലാണ് 2017ൽ കോടതി ശിക്ഷിച്ചത്. ശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിയാനയിലും പഞ്ചാബിലും വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറി. റാം റഹീമിന്റെ അനുയായികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ 40ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
റാം റഹീമിന് വീണ്ടും പരോൾ അനുവദിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപി വനിതാ സംവരണത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും, ഇത്തരം നടപടികൾ വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര ആരോപിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ബിജെപിയുടെ നിലപാട് ചോദ്യം ചെയ്ത പവൻ ഖേര, റാം റഹീമിന് വീണ്ടും പരോൾ ലഭിച്ചതിനെ രൂക്ഷമായി വിമർശിച്ചു.
Story Summary:
Dera Sacha Sauda chief Gurmeet Ram Rahim Singh has been released from Haryana’s Sunaria jail on a 21-day parole. This is reportedly his 17th parole since his 2017 conviction in the rape case involving two female followers, prompting criticism from the Congress.




