
തിരുവനന്തപുരം: വെങ്ങാനൂരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അഞ്ചംഗ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ (Venganoor assault case). മുട്ടത്തറ പരുത്തിക്കുഴി അമ്പറ പുതുവൽ പുത്തൻവീട്ടിൽ സൂര്യനാരായണൻ (19) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.
കേസിലെ പ്രധാന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ തിരുവല്ലം ശാന്തിപുരം വലിയവിള വീട്ടിൽ അനന്തു (21), സഹോദരൻ യദു (24) എന്നിവരെ തിരുവല്ലം, വിഴിഞ്ഞം പൊലീസ് സംയുക്തമായി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വെട്ടുകേസുമായി ബന്ധപ്പെട്ട് ഇനി മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. നാലിന് വെങ്ങാനൂരിൽ നടന്ന ആക്രമണത്തിൽ വിഷ്ണുവിനാണ് വെട്ടേറ്റത്. കേസിലെ പ്രതികളിലൊരാളാണ് അനന്തു. ഈ കേസുമായി ബന്ധപ്പെട്ടാണ് ശേഷിക്കുന്ന പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയത്.
വെങ്ങാനൂർ ജങ്ഷനിൽ ബൈക്കിന് സൈഡ് നൽകാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റവും മുൻവൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒ സി.പി. രാകേഷ് (35), എസ്സിപിഒ വിനയകുമാർ (40) എന്നിവർക്കാണ് പരിക്കേറ്റത്. കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
Story Summary:
A 19-year-old man has been arrested as another accused in the Venganoor assault case involving a five-member group. Police are still searching for three more suspects, while two police officers were injured during an earlier attempt to apprehend the main accused.




