കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ ഭൂരിപക്ഷത്തിന്റെ കരുത്തിൽ കണ്ണൂർ നിയമസഭാ സീറ്റിനായി കോൺഗ്രസിൽ പോര് മുറുകുന്നു. എം.പി സ്ഥാനം വിട്ട് എം.എൽ.എ യാകാനും മന്ത്രിസഭയിൽ ഇടംപിടിക്കാനും ലക്ഷ്യമിട്ട് കെ. സുധാകരൻ തന്നെ നേരിട്ട് കളത്തിലിറങ്ങിയതോടെയാണ് മത്സരം കടുപ്പമായത്. തനിക്ക് ഹൈക്കമാൻഡിന്റെ പച്ചക്കൊടിയുണ്ടെന്ന് സുധാകരൻ അവകാശപ്പെടുമ്പോൾ, മറ്റ് അഞ്ച് നേതാക്കൾ കൂടി സീറ്റിനായി ശക്തമായ അവകാശവാദവുമായി രംഗത്തുണ്ട്.
മുൻ മേയർ ടിഒ മോഹനൻ, കോർപ്പറേഷൻ കൗൺസിലർ റിജിൽ ചന്ദ്രൻ മാക്കുറ്റി, കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, കെഎസ്യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് എന്നിവരാണ് കണ്ണൂരിൽ കണ്ണുവെച്ചിട്ടുള്ളത്. കോർപ്പറേഷനിൽ തുടർഭരണം കിട്ടിയതിന്റെ ക്രെഡിറ്റ് കൂടി ടി ഒ മോഹനന്റെ അവകാശത്തിന് ശക്തിപകരും. ആദി കടലായി ഡിവിഷനിലെ മിന്നുന്ന വിജയമാണ് റിജിൽ മാക്കുറ്റിക്ക് മാറ്റ് കൂട്ടുന്നത്. 91ൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച് മന്ത്രിയായ എൻ രാമകൃഷ്ണന്റെ മകൾ അമൃതാ രാമകൃഷ്ണൻ മുൻ കൗൺസിലർ കൂടിയാണ്.
Also Read: മറുപടി അർഹിക്കാത്ത പ്രസ്താവന! വെള്ളാപ്പള്ളിയെ അവഗണിച്ച് കുഞ്ഞാലിക്കുട്ടി
കെഎസ് യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് കണ്ണൂർ മണ്ഡലം കേന്ദ്രീകരിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വ സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷവും, തദ്ദേശ തിരഞ്ഞെടുപ്പിൽ 15,000-ത്തോളം വോട്ടിന്റെ ലീഡും മണ്ഡലത്തിൽ യുഡിഎഫിനുണ്ട്. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ഇക്കുറിയും എൽഡിഎഫ് നിരയിൽ രാമചന്ദ്രൻ കടന്നപ്പള്ളി തന്നെ സ്ഥാനാർത്ഥിയാകാനാണ് കൂടുതൽ സാധ്യത. യുഡിഎഫ് കോട്ടയായിരുന്ന കണ്ണൂർ കഴിഞ്ഞ രണ്ട് തവണയും കൈവിട്ടുപോയത് വളരെ നേരിയ വോട്ടുകൾക്കായിരുന്നു.
The post കണ്ണൂരിൽ അങ്കം മുറുകുന്നു; സ്ഥാനാർത്ഥി കുപ്പായമിട്ട് കെ. സുധാകരൻ, വെല്ലുവിളിയുമായി യുവനിരയും appeared first on Express Kerala.



