
കാഠ്മണ്ഡു / ന്യൂഡൽഹി: നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ ഭീകരമായ മിന്നൽ പ്രളയത്തിൽ (Flash Flood) ഈഷാ ഫൗണ്ടേഷന്റെ കൈലാസ മാനസസരോവർ തീർത്ഥാടക സംഘം കുടുങ്ങിയതായി സ്ഥാപകൻ സദ്ഗുരു (Sadhguru Kailash Mansarovar Yatra). തിബറ്റിലെ ഗൈറോംഗിൽ (Gyirong) സ്ഥിതി ചെയ്യുന്ന ഇമിഗ്രേഷൻ കേന്ദ്രത്തിൽ വെച്ചാണ് തീർത്ഥാടക സംഘം അപ്രതീക്ഷിത പ്രളയത്തിൽപ്പെട്ടത്. ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് സദ്ഗുരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെ (X) അറിയിച്ചു.
യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ ഇമിഗ്രേഷൻ ഓഫീസിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് കടുത്ത പ്രളയമുണ്ടായത്. ഇമിഗ്രേഷൻ കെട്ടിടവും പ്രദേശത്തെ വലിയൊരു ഭാഗവും വെള്ളത്തിനടിയിലായതായാണ് വിവരങ്ങൾ ലഭിക്കുന്നത്. അതിർത്തിയിലെ ഇമിഗ്രേഷൻ കേന്ദ്രത്തിലുണ്ടായിരുന്ന 77 തീർത്ഥാടകരെയും നേപ്പാളിലെ തിമുറെയിൽ (Timure) ഉണ്ടായിരുന്ന 3 വോളണ്ടിയർമാരെയും കുറിച്ചാണ് നിലവിൽ വിവരങ്ങൾ ലഭിക്കാനുള്ളത്.
യാത്രയുടെ ഭാഗമായിരുന്ന 21 സംഘങ്ങളിൽപ്പെട്ട 495 പേർ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്. നിലവിൽ 743 പേർ തിബറ്റിലെ മറ്റ് ഭാഗങ്ങളിലും 148 പേർ നേപ്പാളിലും സുരക്ഷിതരായി കഴിയുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും രക്ഷപ്പെടുത്താനും ഈഷാ ഫൗണ്ടേഷൻ വോളണ്ടിയർമാരും പ്രാദേശിക അധികൃതരും ചേർന്ന് ഊർജ്ജിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് സദ്ഗുരു കൂട്ടിച്ചേർത്തു.




